
വെഞ്ഞാറമൂട്: വഴിയരികിൽ വഴിയാധാരമായി വിനോദസഞ്ചാര വകുപ്പിന്റെ വഴിയോര വിശ്രമകേന്ദ്രം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ റവന്യൂ ഭൂമി ഏറ്റെടുത്ത് നിർമ്മിച്ച ഹോട്ടൽ സമുച്ചയവും വഴിയോര വിശ്രമകേന്ദ്രവുമാണ് ഇപ്പോൾ പാമ്പിനും പന്നികൾക്കും വിശ്രമ കേന്ദ്രമായിരിക്കുന്നത്. കീഴായിക്കോണത്ത് കോടികൾ മുടക്കി ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് വിശ്രമത്തിനും ഭക്ഷണത്തിനും സൗകര്യമൊരുക്കി നിർമ്മിച്ച് പ്രവർത്തനമാരംഭിച്ച കെട്ടിടങ്ങളാണ് കാടുകയറി നശിക്കുന്നതും ഒപ്പം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നതും. ശീതീകരിച്ച ഹോട്ടൽ സമുച്ചയത്തിൽ റസ്റ്റോറന്റ്, കഫറ്റീരിയ, ടോയ്ലെറ്റ് എന്നിവ മികച്ച രീതിയിൽ രൂപകല്പന ചെയ്തിരുന്നു. എം.സി റോഡിൽ കീഴായിക്കോണം ജംഗ്ഷനു സമീപത്തുള്ള ഈ സ്ഥലത്തിന് കോടികൾ വിലയുണ്ട്.
മുൻപ് പാറപൊട്ടിക്കൽ ഭൂമി
2.26 ഏക്കർ വിസ്തൃതിയുള്ള ഇവിടെ വർഷങ്ങൾക്ക് മുൻപ് സർക്കാർ പെർമിറ്റോട് കൂടി പാറ പൊട്ടിച്ചെടുത്തുകൊണ്ടിരുന്ന റവന്യൂ ഭൂമിയായിരുന്നു. സംസ്ഥാന ഹൈവേയിൽ നിന്നും 200 മീറ്റർ പരിധിയിലുള്ള എല്ലാ ഖനനങ്ങളും നിറുത്തണമെന്ന ഉത്തരവ് വന്നതിനെത്തുടർന്ന് പാറപൊട്ടിക്കൽ പതിനഞ്ച് വർഷം മുൻപ് നിറുത്തി. തുടർന്ന് ഈ സ്ഥലത്തിൽ ഒരു ഏക്കർ ഫയർഫോഴ്സിനും 1.26 ഏക്കർ സ്ഥലം ഡി.ടി.പി.സിക്കും കൈമാറി. ഫയർഫോഴ്സിന് ലഭിച്ച സ്ഥലത്ത് കെട്ടിടനിർമ്മാണം നടക്കുകയാണ്. ഡി.ടി.പി.സി ഇവിടെ രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചു.
നഷ്ടത്താൽ അടച്ചുപൂട്ടി
ദീർഘദൂര യാത്രക്കാർക്ക് സൗജന്യമായി വിശ്രമിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുള്ള വഴിയോര വിശ്രമകേന്ദ്രമായി പ്രവർത്തിക്കുന്ന വിശ്രമസ്ഥലവും ശുചിമുറിയും അടങ്ങുന്ന കെട്ടിടവും ഇതിന് സമീപത്തായി ഹോട്ടൽ സമുച്ചയമടങ്ങുന്ന കെട്ടിടവും നിർമ്മിച്ചു. ഇതിൽ ഹോട്ടൽ സമുച്ചയം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് ലേലത്തിൽ നൽകിയെങ്കിലും 2 വർഷം മാത്രമേ ഹോട്ടൽ പ്രവർത്തിച്ചുള്ളൂ. നഷ്ടം ചൂണ്ടിക്കാട്ടി അടയ്ക്കുകയായിരുന്നു. ഹോട്ടൽ അടച്ചതോടെ പൊതുജനങ്ങൾക്കായി നിർമ്മിച്ച വിശ്രമകേന്ദ്രവും അടച്ചിട്ടു. ഡി.ടി.പി.സി കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടങ്ങളാണ് കാടുകയറി നശിക്കുന്നത്.