
വിഗ്രഹങ്ങൾ ഇന്നലെ വൈകിട്ട് പദ്മനാഭപുരത്തെത്തി
നാഗർകോവിൽ : തലസ്ഥാനത്തെ നവരാത്രി പൂജയ്ക്കുശേഷം പദ്മനാഭപുരത്തേക്ക് നവരാത്രി വിഗ്രഹങ്ങൾ ആചാരപ്രകാരം തിരിച്ചെത്തി. ഇന്നലെ രാവിലെ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര വൈകിട്ട് നാലോടെയാണ് പദ്മനാഭപുരത്തെത്തിയത്. വാദ്യഘോഷങ്ങളോടും താലപ്പൊലിയോടെയും കോട്ടവാതിൽക്കൽ എത്തിയ ഭക്തർ വിഗ്രഹങ്ങളെ തേവാരക്കെട്ട് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
കൊട്ടാരനടയിലും കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലും വച്ച് വിഗ്രഹങ്ങൾക്ക് കേരള തമിഴ്നാട് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. അഞ്ചോടെ സരസ്വതി ദേവിയെ കോട്ടയ്ക്കുള്ളിൽ ആറാട്ടിനായി എഴുന്നള്ളിച്ചു. തുടർന്ന് ഉടവാളുമായി ഘോഷയാത്രയിൽ അകമ്പടി സേവിച്ച കന്യാകുമാരി ദേവസ്വം ജീവനക്കാരൻ മോഹനകുമാർ കൊട്ടാരം ചാർജ് ഓഫീസർക്ക് ഉടവാൾ കൈമാറി.തേവാരക്കെട്ട് സരസ്വതിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചതോടെ വേളിമല കുമാരസ്വാമി കുമാരകോവിലിലേക്ക് യാത്രതിരിച്ചു. മുന്നൂറ്റിനങ്ക കൽക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ തങ്ങിയ ശേഷം ഇന്നു രാവിലെ ശുചീന്ദ്രത്തേക്ക് എഴുന്നള്ളും.