തിരുവനന്തപുരം :ഗർഭസ്ഥ ശിശുക്കളെ ചികിത്സിക്കുന്ന ഫീറ്റൽ മെഡിസിൻ വിഭാഗം

സർക്കാർ മേഖലയിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ തുടങ്ങും. ഇതിന് അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവായി.

രാജ്യത്ത് ഡൽഹിഎയിംസ് മാത്രമാണ് ഈ സംവിധാനമുള്ള സർക്കാർ ആശുപത്രി. സ്വകാര്യ ആശുപത്രികളിൽ വൻചെലവ് വരുന്ന ചികിത്സയാണ് സർക്കാർ പദ്ധതികളിലൂടെ സൗജന്യമായി ലഭ്യമാക്കുന്നത്.

ഗർഭാവസ്ഥ ശിശുവിന്റെ ബുദ്ധിമുട്ടുകളും വൈകല്യങ്ങളും കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനും ആരോഗ്യം ഉറപ്പ് വരുത്തുന്നതിനും നവജാത ശിശുക്കളുടെ മരണം കുറയ്ക്കുന്നതിനും സാധിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

എസ്.എ.ടിയും സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ.പിയോ ജെയിംസ് ആയിരിക്കും ഫീറ്റൽ മെഡിസിൻ വിഭാഗത്തിന്റെ മേധാവി.

ഫീറ്റൽ മെഡിസിൻ ?

ഗർഭസ്ഥശിശുവിനെ ബാധിക്കുന്ന രോഗങ്ങളെയും അവസ്ഥകളെയും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഫീറ്റൽ മെഡിസിൻ. ഒബ്സ്റ്റീട്രിഷ്യൻമാർ, പീഡിയാട്രിഷ്യൻമാർ, ജനിറ്റിക്‌സ് വിദഗ്ദ്ധർ, ഫീറ്റൽ മെഡിസിൻ സ്‌പെഷലിസ്റ്റുകൾ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

ചികിത്സ

1.ജന്മവൈകല്യങ്ങൾ, ജനിതക രോഗങ്ങൾ, മറ്റു ഭ്രൂണ പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയുന്ന പ്രീനേറ്റൽ ഡയഗ്‌നോസിസ്

2. ഭ്രൂണ വളർച്ച നിരീക്ഷിക്കുന്ന ഫീറ്റൽ സർവൈലൻസ്

3. രക്തദാനം, ശസ്ത്രക്രിയ എന്നിവയ്ക്കായി ഭ്രൂണ അവസ്ഥകളിൽ ഇടപെടുന്ന ഫീറ്റൽ തെറാപ്പി

4.ഗർഭിണിയിൽ ഭ്രൂണ വൈകല്യങ്ങളോ സങ്കീർണതകളോ കണ്ടെത്തിയാൽ രക്ഷിതാക്കൾക്കും കുടുംബാംഗങ്ങൾക്കും കൗൺസലിംഗ്