കല്ലറ: കാട്ടുപന്നികളും മുള്ളൻപന്നികളും കളം നിറഞ്ഞിട്ടും പഞ്ചായത്തധികൃതർ വെടിപൊട്ടിക്കുന്നില്ല. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് പ്രത്യേക അധികാരം ലഭിച്ചെങ്കിലും പന്നികൾക്ക് നേരെ വെടിപൊട്ടുന്നില്ല. പന്നികളെ കൊല്ലാനുള്ള ചുമതല വനംവകുപ്പ് വിട്ടൊഴിയുകയും അനുമതി ലഭിച്ച പഞ്ചായത്തുകൾ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതോടെ കൃഷിയിടങ്ങളിൽ പന്നിശല്യം വ്യാപകമായി. കാട്ടുപന്നിശല്യം നിയന്ത്രിക്കുന്നതിൽ വനംവകുപ്പ് ജാഗ്രത കാണിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചത് പഞ്ചായത്ത് ഭരണസമിതികളായിരുന്നു. ഇതോടെയാണ് ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ നിയമാനുസൃതം കൊല്ലാൻ തദ്ദേശസ്ഥാപന അദ്ധ്യക്ഷരെ ഓണററി വൈൽഡ്‌ലൈഫ് വാർഡൻമാരാക്കി പ്രത്യേകാധികാരം നൽകിയത്. ഏതൊക്കെ മാർഗങ്ങളിൽ കൊല്ലാമെന്നും കൊല്ലപ്പെടുന്ന കാട്ടുപന്നികളുടെ ജഡം എങ്ങനെ മറവു ചെയ്യണമെന്നതും ഉൾപ്പെടെ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ലൈസൻസുള്ള തോക്കുടമകളെ നിയോഗിച്ചാണ് പഞ്ചായത്തുകൾ പന്നികളെ വെടിവച്ചു കൊല്ലേണ്ടത്.
കടത്തുസംഘങ്ങളും സജീവം
പന്നികളെ കൊന്നാൽ മറവുചെയ്യാനുള്ള നടപടികളിൽ ഉൾപ്പെടെ കൂടുതൽ വ്യക്തത വരുത്തണമെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുന്നു. ഉത്തരവിന്റെ അവ്യക്തത കാരണം ശരിയായ രീതിയിൽ ഇവർക്ക് പണം മാറി നല്‍കാൻ പഞ്ചായത്തുകൾക്കാവുന്നില്ല. മാത്രമല്ല വെടിവയ്ക്കുന്ന പന്നിയുടെ സംസ്‌കരണം വസ്തു ഉടമയുടെ ചുമതലയാവുകയും ചെയ്തു. ഇത് പലപ്പോഴും ശാസ്ത്രീയമായി സംസ്കരിക്കപ്പെടാതെ വന്നതോടെ ഇറച്ചി കടത്തു സംഘങ്ങൾ സജീവമാകാനും കാരണമായി. മേഖലയിലെ പല സ്ഥലങ്ങളിലും വെടിവച്ച പന്നിയുടെ ഇറച്ചികൾ നഗരങ്ങളിലെ വൻകിട ഹോട്ടലുകളിലേക്കും മറ്റും പോകുന്നുണ്ട്. കെണി വച്ച് കാട്ടുപന്നിയെ പിടികൂടി ഇറച്ചിയാക്കുന്ന സംഘങ്ങളും പ്രദേശത്ത് സജീവമാണ്.
വേതനം തുച്ഛം
ഒരു പന്നിയെ വെടിവയ്ക്കുന്നതിന് യാത്രാപ്പടി കൂടാതെ ആയിരം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു പന്നിയെ വെടിവയ്ക്കാൻ പലപ്പോഴും ഒന്നിലധികം ദിവസം വേണ്ടിവരും, വെടിവയ്ക്കുന്നതിനിടയിൽ പന്നി കുത്തി പരിക്കേൽക്കുന്ന സംഭവങ്ങളുമുണ്ട്. കൂടാതെ വെടിയുണ്ട ഒന്നിന് നൂറ്റമ്പത് രൂപാ ചെലവ് വരും. തോക്കിന്റെ സർവീസ് ചാർജ് കൂടിയാകുമ്പോൾ വെടിവയ്ക്കുന്നയാളിന് മാന്യമായ വേതനം ലഭിക്കാത്ത അവസ്ഥയാണ്.