
തുടർച്ചയായ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം. കരളിൽ കാൻസർ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശിയായ മധുവാണ് (52) ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മകൻ മിഥുനാണ് (23) അച്ഛന് കരൾ പകുത്ത് നൽകിയത്. സൂക്ഷ്മമായ പരിശോധനകൾക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ മാസം 25നാണ് ശസ്ത്രക്രിയ നടത്തിയത്. രാവിലെ 7ന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10ന് പൂർത്തിയായി.സർജിക്കൽ ഗ്യാസ്‌ട്രോ, അനസ്‌തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ,മെഡിക്കൽ ഗ്യാസ്‌ട്രോ,റേഡിയോളജി,ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ,കാർഡിയോളജി,മൈക്രോബയോളജി, നഴ്സിംഗ് തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നൂറോളം പേർ ശസ്ത്രക്രിയയുടെ ഭാഗമായി.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ,പ്രിൻസിപ്പൽ,ആശുപത്രി സൂപ്രണ്ട്,ഡെപ്യൂട്ടി സൂപ്രണ്ട്,നോഡൽ ഓഫീസർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.ചെലവേറിയ അവയവമാറ്റ ശസ്ത്രക്രിയകൾ സാധാരണക്കാർക്ക് കൂടുതൽ സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ സാദ്ധ്യമാവില്ലെന്ന ധാരണ മാറ്റിയെന്നും, ഈ സർക്കാരിന്റെ കാലത്ത് കോട്ടയം,തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കിയത് ഇതിന് തെളിവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.