തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്തയും സർവീസ് പെൻഷൻകാർക്കുള്ള ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചു. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ സർവീസ് മേഖലയിൽ ഉൾപ്പെടെയാണിത്. അടുത്തമാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം ലഭിക്കും. ഇതുമൂലം സർക്കാരിന് 2000 കോടിയുടെ അധിക ചെലവുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലിലും ഒരു ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവും അനുവദിച്ചിരുന്നു.

2021 ജൂലായ് ഒന്നു മുതൽ ലഭിക്കേണ്ട 3ശതമാനം ക്ഷാമബത്തയാണ് ഇപ്പോൾ അനുവദിച്ചത്. ഇതോടെ നിലവിൽ കിട്ടിക്കൊണ്ടിരുന്ന ഡി.എ ഒൻപത് ശതമാനത്തിൽ നിന്ന് 12 ശതമാനമായി. ശമ്പള പരിഷ്കരണത്തിനുശേഷം ഇതുവരെയുള്ള 31 ശതമാനം ഡി.എ കുടിശിക ഇതോടെ 19 ശതമാനമായി കുറഞ്ഞു. 7 ഗഡു കുടിശിക എന്നത് ആറായി. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസ കുടിശികയും 19 ശതമാനായി കുറഞ്ഞു.