
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പൊലീസ് റിപ്പോർട്ട്. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് രാഹുൽ ഇളവ് തേടിയത്.
രാഹുലിന്റെ അപേക്ഷയിൽ തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് ഉത്തരവിടും.
ഒക്ടോബർ എട്ടിന് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ നിയമസഭ മാർച്ചിനെ തുടർന്ന് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. റിമാൻഡ് സമയത്ത് 29ാം പ്രതിയായിരുന്ന രാഹുലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
സ്ഥാനാർഥിയെന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജി നൽകിയത്.കൺവെൻഷനുകളിൽ പങ്കെടുക്കണമെന്നുള്ളത് കൊണ്ടാണ് ഇളവ് തേടിയത്.
ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.സമാന സ്വഭാവത്തിലുള്ള കേസുകളിൽ വിവിധ സ്റ്റേഷനിൽ പ്രതിയാണെന്നും റിപ്പോർട്ട് നൽകി.
പി.വി. അൻവറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന്റെ പേരിൽ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും കർശന ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.