കൊല്ലം: അഞ്ചലിൽ നിന്നു കാണാതായ രണ്ടു പെൺകുട്ടികളെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. അഞ്ചൽ ഈസ്റ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഗസ്ത്യകോട് സ്വദേശിയെയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ചോരനാട് സ്വദേശിയെയുമാണ് ഇന്നലെ രാത്രി എട്ടു മണിയോടെ കണ്ടെത്തിയത്. പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നതു കണ്ട റെയിൽവേ പൊലീസ്, ഇവർക്കൊപ്പം മുതിർന്നവരാരും ഇല്ലെന്ന് മനസിലാക്കിയതോടെ സമീപിച്ച് കാര്യങ്ങൾ ചോദിച്ചു. രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു.
ഇന്നലെ രാവിലെ മുതലാണ് ഇവരെ കാണാതായത്. രണ്ട് പേരും പുനലൂർ തൂക്ക് പാലത്തിന് സമീപത്ത് കൂടി സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പെൺകുട്ടികൾ തൂക്കുപാലത്തിന് സമീപത്തുവച്ച് തന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി ഒരാളെ വിളിച്ചതായി വഴിയാത്രക്കാരൻ പൊലീസിന് വിവരം നൽകി. പൊലീസ് ഈ വിവരം പിന്തുടർന്നു. രണ്ടു പേർ ബൈക്കിൽ സ്ഥലത്തെത്തുകയും പെൺകുട്ടികളോട് ബസിൽ കായകുളത്ത് എത്താനും പറഞ്ഞതായി അറിഞ്ഞു. ഇവർ ബസിൽ അവിടെ എത്തിയെങ്കിലും യുവാക്കൾ വന്നില്ല. തുടർന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.