തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മണ്ണുനീർകോരൽ ചടങ്ങോടുകൂടി അൽപശി ഉത്സവത്തിന്റെ താന്ത്രികമായ ചടങ്ങുകൾ സമാരംഭിച്ചു. ഇന്നലെ വൈകിട്ട് മിത്രാനന്ദപുരം ക്ഷേത്ര കുളത്തിൽ നിന്ന് നവധാന്യമുളപൂജയ്ക്കായി മണ്ണുനീർകോരി വാദ്യാഘോഷങ്ങളോടുകൂടി ക്ഷേത്രത്തിൽ കൊണ്ടുവന്ന് തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിനെ ഏൽപ്പിച്ചു.ഇന്ന് മുതൽ 30 വരെ അടിയന്തിരപൂജയും കലശാഭിഷേകവും ഹോമവും നടക്കും. 29ന് വൈകിട്ട് 6.30ന് 365 സ്വർണക്കുടങ്ങളിൽ ജലം നിറച്ച് ബ്രഹ്മകലശപൂജയും 30ന് രാവിലെ 6.30 മുതൽ 8.30 വരെ ബ്രഹ്മകലശാഭിഷേകവും രാവിലെ 8.30 മുതൽ 9.30 വരെ കൊടിയേറ്റിനുള്ള താന്ത്രിക ചടങ്ങുകൾ പൂർത്തീകരിച്ചുകൊണ്ടുള്ള തിരുവിളക്കം ചടങ്ങും നടക്കും.31ന് രാവിലെ 9 നും 9.30നും മദ്ധ്യേ തൃക്കൊടിയേറ്റ് ചടങ്ങ് നടത്തും. നവംബർ 7ന് വലിയ കാണിക്കയും 8ന് പള്ളി വേട്ടയും നടക്കും. 9ന് നടക്കുന്ന തിരു ആറാട്ടോടു കൂടി അൽപശി ഉത്സവം സമാപിക്കും.ചടങ്ങിൽ ക്ഷേത്രം ഭരണസമിതി അംഗം കരമന ജയൻ,എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്,ക്ഷേത്രം എ.ഒ. എ.ജി.ശ്രീഹരി,ക്ഷേത്രം ഫിനാൻസ് ഓഫീസർ വെങ്കട് സുബ്രഹ്മണ്യം,ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ,ശ്രീകാര്യക്കാർ തൊടി ശ്രീരാമൻ,അനന്തരാമൻ എന്നിവർ പങ്കെടുത്തു.