
വിക്രവാണ്ടിയിലേക്ക് ആരാധക പ്രവാഹം
വില്ലുപുരം: ഒരു പുതിയ വിജയ് പടം റിലീസാകുന്നതിന്റെ പതിന്മടങ്ങ് ആവേശമാണ് വില്ലുപുരത്താകെ. തമിഴ്നാട്ടിലെ മാത്രമല്ല, കേരളത്തിലേയും ആരാധകർ ഇവിടേക്ക് ഒഴുകുകയാണ്, ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശം സൂപ്പർ ഹിറ്റാക്കാൻ. ഇന്ന് വിക്രവാണ്ടിയിലാണ് വിജയ്‌യുടെ തമിഴ്നാട് വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് പാർട്ടിയുടെ പ്രത്യയശാസ്ത്രം അറിയിച്ച് ശക്തി തെളിയിക്കുന്ന സുപ്രധാന ദിനമാണ് ഇന്ന്. വിജയ് സിനിമയിലെ ട്വിസ്റ്റുകൾ പോലെ സസ്പെൻസുകളും ഒളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ദ്രാവിഡ പാർട്ടികളിലെ നിരവധി പ്രമുഖ നേതാക്കളും മുൻ കോൺഗ്രസ്, ഡി.എം.കെ, അണ്ണാ ഡി.എം.കെ നേതാക്കളും വേദിയിൽ പ്രത്യക്ഷപ്പെട്ടേക്കാം. നിരവധി സിനിമാ താരങ്ങളും പങ്കെടുത്തേക്കും. മൂന്നു ലക്ഷംപേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
കട്ടൗട്ടുകൾ പറയുന്ന രാഷ്ട്രീയം
വിക്രവാണ്ടിയിൽ 170 ഏക്കറിലാണ് സമ്മേളന വേദി.
ബി.ആർ അംബേദ്കർ, പെരിയാർ ഇ.വി രാമസാമി, കെ.കാമരാജ്, ബി.ആർ അംബേദ്കർ എന്നിവർക്കൊപ്പം വിജയുടേയും കൂറ്റൻ കട്ടൗട്ടുകൾ പ്രധാന ആകർഷണം.
പൊലീസിനു പുറമെ സ്വകാര്യ സുരക്ഷാ ഏജൻസികളേയും നിയോഗിച്ചിട്ടുണ്ട്. 700 സി.സി.ടി.വി ക്യാമറകൾ, 15,000 എൽ.ഇ.ഡി ലൈറ്റുകൾ, ഹൈടെക് സൗണ്ട് സിസ്റ്റം എന്നിവ സ്ഥാപിച്ചു. മെഡിക്കൽ കിയോസ്‌കുകൾ വേദിയിലുടനീളവും സജ്ജമാക്കി.
മാസ് എൻട്രി
സിനിമകളെ വെല്ലുന്ന മാസ് എൻട്രിയാണ് വിജയ്‌ക്കായി പ്ലാൻ ചെയ്തിരിക്കുന്നത്.
വൈകിട്ട് 4ന് സമ്മേളനം ആരംഭിക്കും. ആറിനാണ് വിജയ്‌യുടെ എൻട്രി. അത് റാലിയുടെ രൂപത്തിലാണോ അതോ മറ്റേതെങ്കിലും വിധമാണോ എന്നത് സസ്പെൻസ്. 8 വരെ വിജയ് വേദിയിലുണ്ടാകും.