കടയ്ക്കാവൂർ: ചരിത്രവും സംസ്കാരവും ഇടകലർന്ന തീരദേശത്തിന്റെ ചരിത്രസ്മൃതികളും പ്രകൃതി മനോഹാരിതയും ഉൾപ്പെടുത്തി കായലോര ടൂറിസം സാദ്ധ്യമാക്കണമെന്ന ജനങ്ങളുടെ ആവശ്യം നീളുകയാണ്. എട്ട് വർഷം കഴിഞ്ഞിട്ടും അധികൃതരുടെ അവഗണന തുടരുകയാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് തീരദേശ ടൂറിസത്തിന് രൂപം നൽകിയതെങ്കിലും പദ്ധതിയിലേക്ക് കടക്കാനായില്ല. മാറിവന്ന മന്ത്രിസഭയുടെ കാലത്ത് 2017ൽ മന്ത്രി രാജുവിന്റെ നേതൃത്വത്തിൽ എം.എൽ.എമാരും സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടുന്ന ഒരുസംഘം കായലോര ടൂറിസത്തിന്റെ വികസന സാദ്ധ്യതകളെ കുറിച്ച് പഠിക്കാൻ പൊന്നുംതുരുത്തിൽ എത്തിയിരുന്നു. എത്രയുംവേഗം പദ്ധതി പ്രാവർത്തികമാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും വർഷം എട്ട് കഴിഞ്ഞിട്ടും നടപടികൾ നീണ്ടുപോയി. പദ്ധതി അടിയന്തരമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പദ്ധതി യാഥാർത്ഥമാക്കാം
അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്ത്, മുതലപ്പൊഴി, പെരുമാതുറ പാലം, വേളി തുടങ്ങിയവ ആസ്വദിച്ചുള്ള ബോട്ട് യാത്രയും കായലോര ടൂറിസത്തിന്റെ ഭാഗമാക്കാം.
ശിവഗിരി, വർക്കല തുരപ്പ്, മഹാകവി കുമാരനാശാൻ കവിത രചിച്ച അരിയിട്ടകുന്നിലെ ചെമ്പകത്തറ, ആശാന്റെ ജന്മദേശമായ കായിക്കരയും കാവ്യ ഗ്രാമം, ആശാൻ പഠിച്ചതും പഠിപ്പിച്ചതുമായ സ്കൂളും ഉൾപ്പെടുത്താം.
ചരിത്ര സ്മൃതികൾ വക്കം ഖാദറിന്റെ സ്മൃതി സ്തൂഭം,അഞ്ചുതെങ്ങ് കോട്ട, തൂക്കുപാലം,അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ് എന്നിവയും ഉൾപ്പെടുത്താം.
തീരദേശടൂറിസം സാദ്ധ്യമായ ഇടങ്ങൾ....... കാപ്പിൽ, ഇടവ, വർക്കല, വെട്ടൂർ, നെടുങ്ങണ്ട, കായിക്കര, പൊന്നുംതുരുത്ത്, അകത്തുമുറി, പണയിൽകടവ്, വക്കം, അഞ്ചുതെങ്ങ്, പെരുമാതുറ, മുരുക്കുമ്പുഴ, കഠിനംകുളം, വേളി