
തിരുവനന്തപുരം : എ.ഡി.എമ്മിന്റെ മരണത്തോടെ വിവാദത്തിലായ പെട്രോൾ പമ്പ് അപേക്ഷകൻ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ ഹെൽപ്പറായ ടി.വി.പ്രശാന്തനെ അന്വേഷണ വിധേയമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്‌പെൻഡ് ചെയ്തു. പിരിച്ചുവിടാനുള്ള നടപടികളും തുടങ്ങി.താത്കാലിക ജീവനക്കാരനാണെങ്കിലും സ്ഥിരപ്പെടുത്തേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുകയും അതിന്റെ നടപടികൾ പുരോഗമിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആദ്യം സസ്പെൻഷനും തുടർന്ന് നടപടിക്രമങ്ങൾ പാലിച്ച് പിരിച്ചുവിടാനും തീരുമാനിച്ചിരിക്കുന്നത്.
സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചത് ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ, മെഡിക്കൽ വിദ്യാഭ്യാസ ജോയിൻ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ എന്നിവർ നേരിട്ട് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. കൈക്കൂലി നൽകിയെന്ന ഗുരുതരമായ ആരോപണത്തിൽ ഉൾപ്പെടെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
കൂടുതൽ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി ഉടൻ സസ്‌പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.
ഈ മാസം10 മുതൽ പ്രശാന്തൻ അനധികൃത അവധിയിലാണ്. ഇന്നലെ പരിയാരം മെഡിക്കൽ കോളേജിലെത്തിയ പ്രശാന്തൻ പത്ത് ദിവസത്തെ അവധി അപേക്ഷ നൽകി മടങ്ങി.
സർക്കാർ മെഡിക്കൽ കോളേജിലെ ജീവനക്കാരൻ എന്ന നിലയിൽ സ്വകാര്യ ബിസിനസ് സംരംഭത്തിൽ ഏർപ്പെട്ട നടപടി ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണ്. 2012ലാണ് പരിയാരം മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചത്. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതോടെയാണ് പഴയ ജീവനക്കാരെ സർക്കാർ സർവീസിലേക്ക് മാറ്റാൻ നടപടി തുടങ്ങിയത്. പ്രശാന്ത് സർവീസിലുണ്ടാകില്ലെന്ന് മന്ത്രി വീണാ ജോർജും നേരത്തെ വ്യക്തമാക്കിയിരുന്നു.