തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളിയായ അസാം സ്വദേശി ആലം അലി ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. അപകടമരണമാണെന്ന് സ്ഥിരീകരിക്കുന്ന ലോക്കോ പൈലറ്റിന്റെ മൊഴിയും ലഭിച്ചു. സഹോദരന്റെ പരാതിയിൽ കഴമ്പില്ലെന്നും പൊലീസ് വ്യക്തമാക്കി.

മരണത്തിൽ ദുരൂഹത ആരോപിച്ചുള്ള സഹോദരൻ അനാറുൾ ഇസ്ലാമിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായതിനു പിന്നാലെയാണ് പൊലീസ് വിശദമായി അന്വേഷിച്ച് വ്യക്തത വരുത്തിയത്. കൊച്ചുവേളിയിലെ ഹോട്ടലിൽ ഷവർമ മാസ്റ്ററായിരുന്ന ആലമിനെ ഇക്കഴിഞ്ഞ ജൂലായ് ഏഴിനാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾ സെയിന്റ്സ് കോളേജിനും കൊച്ചുവേളി റെയിൽവേ സ്റ്റേഷനും ഇടയിലുള്ള റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം. അപകട മരണമെന്നായിരുന്നു പേട്ട പൊലീസിന്റെ ആദ്യ നിഗമനം.

എന്നാൽ മരിക്കും മുമ്പ് ആലത്തെ ജോലി ചെയ്‌തിരുന്ന ഹോട്ടലിന്റെ ഉടമ മർദ്ദിച്ചെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് സഹോദരൻ ഡി.ജി.പിക്ക് പരാതി നൽകി. പിന്നീട് അന്വേഷണം തൃപ്‌തികരമല്ലെന്നാരോപിച്ച് വീഡിയോ പോസ്റ്റ് ചെയ്‌തതോടെ പേട്ട,വലിയതുറ പൊലീസ് സംഘങ്ങൾ വീണ്ടും അന്വേഷിക്കുകയായിരുന്നു.

ഹോട്ടൽ ഉടമ മർദ്ദിച്ചിട്ടില്ലെന്നും അയാളുമായി പിണങ്ങിയാണ് ആലം അലി റെയിൽവേ സ്റ്റേഷനിലെത്തിയതെന്നും പൊലീസ് കണ്ടെത്തി. ഫോൺ വിളിച്ച് അശ്രദ്ധമായി റെയിൽവേ ട്രാക്കിലൂടെ നടന്ന ആലമിനെ കൊച്ചുവേളിയിലേക്ക് പോയ ഏറനാട് എക്‌സ്‌പ്രസ് ട്രെയിനാണ് തട്ടിയത്. എന്നാൽ ദുരൂഹതയിൽ ഉറച്ചുനിൽക്കുകയാണ് അനാറുൾ ഇസ്ലാം.