തിരുവനന്തപുരം: ഹോട്ടലിൽ നിന്ന് ബാക്കി കിട്ടിയ തുകയിൽ ഒരു രൂപ കുറഞ്ഞതിന് ഹോട്ടലുടമകളായ ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 15വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പ്രതി നെടുമങ്ങാട് ആനാട് അജിത് ഭവനിൽ അജിത്തിനെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷിച്ചത്. 2015 ഏപ്രിൽ മൂന്നിന് നെടുമങ്ങാട് പഴകുറ്റിയിലുള്ള ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെടുമങ്ങാട് പഴകുറ്റി സ്വദേശികളും വൃദ്ധ ദമ്പതിമാരുമായ രഘുനാഥനും ലീലാമണിയും നടത്തുന്ന ലതി ഹോട്ടലിലെത്തിയ പ്രതി ദോശയും ഓംലെറ്റും കഴിച്ചു. 45രൂപയായിരുന്നു ബിൽ. പ്രതി 50രൂപ നോട്ട് നൽകി. ചില്ലറ തികയാതിരുന്നതിനാൽ ലീലാമണി ബാക്കി നാലു രൂപ തിരികെ നൽകി. ഒരു രൂപ കുറവുണ്ടെന്നും അത് വേണമെന്നും പറഞ്ഞ് പ്രതി വഴക്കിട്ടു.
തുടർന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളിൽ നിന്ന് ഒരു രൂപ വാങ്ങി പ്രതിക്ക് നൽകി. പ്രകോപിതനായ പ്രതി കടയിൽ ചായക്ക് തിളപ്പിച്ചുകൊണ്ടിരുന്ന ചൂടുവെളളം വൃദ്ധ ദമ്പതികളുടെ ദേഹത്തേക്ക് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പൊലീസ് കേസ്. ലീലാമണിക്കു ഗുരുതരമായി പൊള്ളലേറ്റിരുന്നു. വൃദ്ധ ദമ്പതികളെ ഒരു രൂപയ്ക്കു വേണ്ടി ക്രൂരമായി ആക്രമിച്ച പ്രതി നിയമത്തിന് മുന്നിൽ മാപ്പ് അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ. കെ. അജിത് പ്രസാദ് ഹാജരായി.