തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തിന് ഇന്നലെ കൊടിയേറി. 8ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിൽ പള്ളിവേട്ട നടക്കും.9ന് വൈകിട്ട് ശംഖുംമുഖം ആറാട്ടുകടവിലെ ആറാട്ടിനുശേഷം ഉത്സവം കൊടിയിറങ്ങും.7ന് രാത്രി 8.30ന് ഉത്സവശീവേലിയിൽ വലിയകാണിക്ക നടക്കും.
ഇന്നലെ രാവിലെ ശ്രീകോവിലിന് ഉള്ളിലെ ആവാഹനം കഴിഞ്ഞ് കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പിയും പഞ്ചഗവ്യത്തുനമ്പിയും കിഴക്കേനടയിലെ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു.പുണ്യാഹവും നാന്ദീമുഖം ദക്ഷിണയും കഴിഞ്ഞ് തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.തുടർന്ന് തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് ചടങ്ങ് നടത്തി.ഈ സമയം ആകാശത്ത് മംഗളസൂചകമായി ശ്രീകൃഷ്‌ണപരുന്ത് വട്ടമിട്ട് പറന്നു. ഭക്തരിൽ നിന്ന് വായ്ക്കുരവയും വിഷ്ണുനാമവും ഉയർന്നു.കൊടിയേറ്റിന് ശേഷം ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് യോഗത്തിൽ പോറ്റിമാർക്കും വാര്യമുറക്കാർക്കും ക്ഷേത്രകാര്യക്കാർക്കും ദക്ഷിണ നൽകി.പള്ളിവേട്ടയ്ക്കുള്ള മുളയീട് പൂജയ്ക്കായി പിന്നീട് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്നും മണ്ണുനീർ കോരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.
ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ അവിട്ടം ആദിത്യവർമ്മ,തുളസി ഭാസ്‌കരൻ,കരമന ജയൻ,ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ മഹേഷ്. ബി,

മാനേജർ ബി.ശ്രീകുമാർ,ഉദ്യോഗസ്ഥരായ എ.ജി.ഹരി,വി.സുരേഷ്‌കുമാർ,വെങ്കട് സുബ്രഹ്മണ്യം എന്നിവർ പങ്കെടുത്തു.ക്ഷേത്രത്തിലെ ഓണവില്ല് ആർട്ടിസ്റ്റായ ജി.സുരേഷാണ് കൊടിക്കൂറയിലെ ഗരുഡന്റെ രൂപം ആലേഖനം ചെയ്തത്.ഉത്സവദിവസങ്ങളിൽ വൈകിട്ട് 4.30നും 8.30നും ശീവേലി ഉണ്ടായിരിക്കും.കിഴക്കേനട പടിക്കെട്ടിനു താഴെയും,വടക്കേനട ശ്രീപാദത്തിലും തുലാഭാരമണ്ഡപത്തിലും രാവിലെയും വൈകിട്ടും വിവിധ കലാപരിപാടി അരങ്ങേറും.കിഴക്കേനാടക ശാലയിൽ ദിവസവും രാത്രി 10ന് കഥകളി ഉണ്ടായിരിക്കും. ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലെ ദർശനസമയത്തിൽ മാറ്റമുണ്ടായിരിക്കും. ആറാട്ട് ദിവസമായ ഒൻപതിന് രാവിലെ 8.30 മുതൽ 10 മണിവരെ മാത്രമാണ് ദർശനം.