teacher
ടീച്ചർ

കൽപ്പറ്റ: വയനാട് ജില്ലയിലെ 22 സർക്കാർ ഹൈസ്‌കൂളുകളിലെ പ്രധാനദ്ധ്യാപകരുടെ കസേരയിൽ അഞ്ച് മാസങ്ങൾക്ക് ശേഷം ആളെത്തി. അദ്ധ്യയനം പാതിയായിട്ടും പ്രധാനധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസവകുപ്പിനായിട്ടില്ലെന്ന് നേരത്തെ വ്യാപക പരാതി ഉയർന്നിരുന്നു. സ്ഥാപനമേധാവിയില്ലാത്തതിനാൽ സ്‌കൂളുകളിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ, അദ്ധ്യാപകരുടെ ക്ലാസ് തല പരിശോധനയടക്കമുള്ള സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര പ്രവർത്തനങ്ങൾ, വിവിധ മേളകൾ, അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരുടെ സേവനവേതന കാര്യങ്ങളും പ്രതിസന്ധിയിലായിരുന്നു.

വയനാട് ജില്ലയിൽ 62 സർക്കാർ ഹൈസ്‌കൂളുകളാണ് നിലവിലുള്ളത്. അതിൽ 22 സ്‌കൂളുകളിലും മെയ് മാസം മുതൽ പ്രധാനദ്ധ്യാപക തസ്തിക ഒഴിഞ്ഞ് കിടക്കുകയായിരുന്നു. വിരമിക്കൽ, സ്ഥലം മാറ്റം തുടങ്ങിയവയിലൂടെയാണ് ഇത്രയധികം തസ്തികകൾ പൊടുന്നനെ ഒഴിവ് വരാൻ കാരണമായത്. ഒഴിവുകൾ മുൻകുട്ടി നിശ്ചയിച്ച് അദ്ധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കുകയും അതിൽ നിന്ന് നിയമിക്കുകയാണ് ചെയ്തിരുന്നത്. നിയമനം നടക്കാതായതോടെ സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന ഹൈസ്‌കൂൾ സീനിയർ അദ്ധ്യാപകർ കടുത്ത നിരാശയിലായിരുന്നു.

സ്ഥാപന മേധാവികളായി സ്ഥാനക്കയറ്റത്തിന് അർഹരായ അദ്ധ്യാപകരെ അതത് അക്കാദമിക വർഷത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ കണ്ടെത്തി നടപടികൾ പൂർത്തിയാക്കി ഏപ്രിൽ,മെയ് മാസങ്ങളിൽ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ജൂൺ മാസം സ്‌കൂൾ തുറക്കുന്നതിന് മുമ്പെ ഒരുക്കങ്ങൾ പുതിയ പ്രധാനദ്ധ്യാപകന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കാനും സ്‌കൂൾ പ്രവേശനോത്സവമടക്കം നടത്താനുമാണ് വേനലവധിക്കാലത്ത് നിയമനം പൂർത്തിയാക്കുന്നത്.