ajin-george

മാന്നാർ: യു.കെ യിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കടപ്ര കിഴക്കുംഭാഗം കിഴക്കേ തേവർക്കുഴിയിൽ വീട്ടിൽ അജിൻ ജോർജാണ് (30) പിടിയിലായത്. ചെന്നിത്തല കാരാഴ്മ മൂലയിൽ വീട്ടിൽ സാം യോഹന്നാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ തൃശൂർ ഒല്ലൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രവാസിയായ സാം യോഹന്നാൻ സുഹൃത്ത് വഴി അജിൻ ജോർജിനെ പരിചയപെടുകയും സാമിനും ഭാര്യക്കും യു.കെ യിൽ ജോലി വാഗ്ദാനം ചെയ്ത പ്രതി 2 ലക്ഷം രൂപ കൈപറ്റുകയും ചെയ്തു. തുടർന്ന് ഒക്ടോബർ നാലിന് മെഡിക്കൽ എടുക്കുന്നതിന് എത്തണമെന്ന് പ്രതി അറിയിച്ചതനുസരിച്ച് സാമും ഭാര്യയും പുറപ്പെടുകയും ഇടയ്ക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് മനസ്സിലാക്കി നടത്തിയ അന്വേഷണത്തിൽ, ചതിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ സാം മാന്നാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എളമക്കര സ്റ്റേഷൻ പരിധിയിൽ യുവതിയിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്തത് ഉൾപ്പടെ മലപ്പുറം, പെരിന്തൽമണ്ണ, കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളിലായി പ്രതിയുടെ പേരിൽ സമാനമായ നിരവധി കേസുകളാണ് ഉള്ളത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന നഴ്സിംഗ് വിദ്യാർത്ഥികളെയും സ്ത്രീകളെയുമാണ് കൂടുതലായും പ്രതി വലയിലാക്കിയിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ.അനീഷ്, എസ്.ഐ അഭിരാം, എ.എസ്.ഐ റിയാസ്, എസ്.സി.പി.ഒ സാജിദ്, സി.പി.ഒമാരായ ഹരിപ്രസാദ്, അജിത്ത് എന്നിവർ നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.