ghh

ഹരിപ്പാട് : കടലേറ്റത്തിൽ അടിഞ്ഞുകൂടിയ മണൽ തൃക്കുന്നപ്പുഴ- വലിയഴീക്കൽ തീരദേശറോഡിൽ അപകട ഭീഷണി ഉയർത്തുന്നു. തറയിൽക്കടവ് ഫിഷറീസ് ആശുപത്രിയ്ക്ക് സമീപവും വലിയഴീക്കൽ അഴീക്കോടൻ നഗറിനു വടക്കുഭാഗത്തുമാണ് മണൽ യാത്രക്കാർക്ക് ഭീഷണിയാകുന്നത്.

ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഫിഷറീസ് ആശുപത്രിയ്ക്ക് സമീപം നൂറുമീറ്ററോളം നീളത്തിലാണ് മണൽ നിരന്നു കിടക്കുന്നത്. മണ്ണിലേക്ക് കയറുമ്പോൾ ഇരുചക്ര വാഹനയാത്രക്കാർ നിയന്ത്രണം തെറ്റി വീഴും. കരിമണലായതിനാൽ രാത്രിയിൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതിനാൽ രാത്രിയാത്ര ഏറെ അപകടകരമാണ്.

ഫിഷറീസ് ആശുപത്രിയ്ക്ക് സമീപം റോഡും തകർന്നുകിടക്കുകയാണ്. ഇവിടെ കടൽഭിത്തിയും തീരപാതയും തൊട്ടുചേർന്നാണ് പോകുന്നത്. കടലേറ്റം ശക്തമാകുമ്പോൾ തിരകൾ ഭിത്തിയ്ക്ക് മുകളിലൂടെ റോഡിലേക്കാണ് പതിക്കുക. കൂടാതെ, പാറകളുടെ വിടവുകൾക്കിടയിലൂടെ വെളളം റോഡിലേക്ക് ഒഴുകിയിറങ്ങുന്നുമുണ്ട്. ഇവിടെ പുലിമുട്ടു സ്ഥാപിക്കുകയോ കുറച്ചുകൂടി കടലിലേക്കിറക്കി കടൽഭിത്തി കെട്ടുകയും ചെയ്താലേ പരിഹാരമാകുകയുള്ളൂ.

അപകടം വിളിപ്പുറത്ത്

1.കടലേറ്റ സമയങ്ങളിൽ റോഡിലേക്ക് അടിച്ചുകയറുന്ന മണൽ സാധാരണ ഇരുവശങ്ങളിലേക്കും കൂന കൂട്ടിവയ്ക്കാറാണുളളത്

2.ദിവസങ്ങൾ കഴിയുമ്പോൾ മണ്ണ് റോഡിലേക്ക് ഇടിഞ്ഞിറങ്ങുകയോ കടൽത്തിരയടിച്ച് റോഡിലേക്ക് വീണ്ടും ഒഴുകിയെത്തുകയോ ചെയ്യും

3.മണൽ റോഡിലേക്ക് വരാത്ത തരത്തിൽ നീക്കണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും റോഡിനു തൊട്ടുചേർന്ന് കൂട്ടിവയ്ക്കുകയാണ് പതിവ്

4.വലിയഴീക്കൽ പാലം യാഥാർത്ഥ്യമായതോടെ റോഡിലെ തിരക്ക് കൂടിയിട്ടുണ്ട്. അധികാരികളുടെ ഉത്തരവാദിത്വമില്ലായ്മ അപകടത്തിന് വഴിവയ്ക്കുമെന്ന് നാട്ടുകാർ

പതിവ് യാത്രക്കാരല്ലാത്തവർ രാത്രിയിൽ റോഡിന്റെ അവസ്ഥയറിയാതെ അപകടത്തിൽപ്പെടുന്നുണ്ട്

- നാട്ടുകാർ