
ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ വൃശ്ചികോത്സവം 16ന് ആരംഭിച്ച് 27ന് സമാപിക്കും. വൃശ്ചികം ഒന്ന് മുതൽ 12 വരെയാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ വൃശ്ചികോത്സവം. ഭക്തജനങ്ങൾക്ക് ഭജനം ഇരിക്കുന്നതിനായി 600 കുടിലുകളുടെ നിർമ്മാണം പൂർത്തിയായി. കൂടാതെ ഓംകാരം, സത്രം, ഗസ്റ്റ്ഹൗസുകളിലും ഓഡിറ്റോറിയത്തിലും ആൽത്തറകളിലുമായി പതിനായിരത്തോളം ആളുകൾ ഭജനം പാർക്കും. സർക്കാറിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ ഏകോപനത്തോടെയാണ് ഉത്സവത്തിന്റെ നടത്തിപ്പ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡിസ്പെൻസറികൾ മിനി ഓഡിറ്റോറിയത്തിൽ നടക്കും. ഓഡിറ്റോറിയത്തിൽ 24 മണിക്കൂറും അവതരിപ്പിക്കുന്ന കലാപരിപാടികൾക്കൊപ്പം ക്ഷേത്രഭരണസമിതി നൽകുന്ന പരബ്രഹ്മപുരസ്കാരത്തിനായുള്ള നാടക മത്സരവും നടക്കും.
16ന് രാവിലെ 8ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് തോട്ടത്തിൽ സത്യൻ പതാക ഉയർത്തും. തുടർന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവ തീർത്ഥാടന സന്ദേശം നൽകും. വൈകിട്ട് 3ന് നടക്കുന്ന ഹിന്ദുമത കൺവെൻഷൻ ഹൈക്കോടതി ജസ്റ്റിസ് വി.ജി.അരുൺ ഉദ്ഘാടനം ചെയ്യും. സി.ആ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. എൻ.കെ. പ്രമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ സ്വാഗതവും കാര്യനിർവഹണ സമിതി അംഗം എം.ഗോപാലകൃഷ്ണപിള്ള നന്ദിയും പറയും. 27ന് നടക്കുന്ന സമാപന സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.
...........
 ക്ഷേത്രവികസന പ്രവർത്തനങ്ങൾ റവന്യുവകുപ്പ് തടസപ്പെടുത്തുന്നു
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വികസനപ്രവർത്തനങ്ങൾ റവന്യു വകുപ്പ് തടസപ്പെടുത്തുന്നുവെന്നും പാട്ടക്കരാർ പുതുക്കി നൽകുന്നതിന് മനപൂർവം തടസം നിൽക്കുന്നുവെന്നും ക്ഷേത്രഭരണസെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രം നിലനിൽക്കുന്നത് റവന്യു കുത്തകപാട്ട ഭൂമിയിലാണ്. കാലഹരണപ്പെട്ട അഗതി മന്ദിരവും പഴയ സത്രവും പുതുക്കി പണിയുന്നതിനും അധികൃതർ തടസം നിൽക്കുകയാണെന്നും ഇതിനെതിരെ ബഹുജനപ്രക്ഷേഭം സംഘടിപ്പിക്കുമെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.