ആലപ്പുഴ : മൂന്നുദിവസമായി നടന്നുവന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് സമാപനമാകും. ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര മേളകളിലും പ്രവൃത്തിപരിചയ, ഐ.ടി മേളകളിലും വൊക്കേഷണൽ കരിയർ എക്സ്പോയിലുമായി മൂവായിരത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മത്സര ഇനങ്ങളിലെ വൈവിദ്ധ്യവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായ മേളയിൽ പരാതികളൊഴിഞ്ഞു നിന്നതും ശ്രദ്ധേയമായി.
പ്രധാനവേദിയായ ആലപ്പുഴ സെന്റ് ജോസഫ് സ്കൂളിൽ ഇന്ന് വൈകിട്ട് 4ന് സമാപനസമ്മേളനം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ സി.എ.സന്തോഷ് വിജയികളെ പ്രഖ്യാപിക്കും. ശാസ്ത്രമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി സജി ചെറിയാനും ഗണിതശാസ്ത്ര മേളയുടെ സമ്മാനദാനം മന്ത്രി പി.പ്രസാദും നിർവഹിക്കും. സാമൂഹ്യശാസ്ത്രമേളയിലെ വിജയികൾക്ക് പി.പി ചിത്തരഞ്ജൻ എം.എൽ.എയും ഐ.ടി മേളയിലെ വിജയികൾക്ക് എച്ച്. സലാം എം.എൽ.എയും പ്രവൃത്തി പരിചയമേളയിലെ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയും സമ്മാനങ്ങൾ നൽകും.
ആലപ്പുഴ എസ്..ഡി.വി സ്കൂൾ അങ്കണത്തിൽ നടന്ന എൻ.സി.ഇ.ആർ.ടി പ്രദർശനവും ഏകദിന സെമിനാറും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേറിട്ട അനുഭവമായി. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടകസമിതി വകയായി ഏർപ്പെടുത്തിയ എഡ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫിയും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. വൊക്കേഷണൽ എക്സ്പോയിൽ 84 ടീമുകളായി പങ്കെടുത്ത കുട്ടികളുടെ തൊഴിൽ നൈപുണ്യത്തിന്റെ മികവുകൾ നേരിൽകാണുന്നതിനും മനസിലാക്കുന്നതിനുമൊപ്പം ഉത്പന്നങ്ങൾ മിതമായ വിലയിൽ വാങ്ങാനുള്ള സൗകര്യവും മേള കാണാനെത്തിയവർക്ക് പ്രയോജനമായി.