ആലപ്പുഴ: സൂപ്പർമാർക്കറ്റിന്റെ ഫ്രാഞ്ചൈസി തുടങ്ങാമെന്ന പേരിൽ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര കട്ടച്ചാൽ കുഴിയിൽ, വി.എസ്.നിവാസിൽ വി എസ്.വിപിനെയാണ് (40) രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സാഹസികമായി പിടികൂടുകയായിരുന്നു. സൂപ്പർ മാർക്കറ്റിന്റെ ഫ്രാഞ്ചൈസി തുടങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് മുട്ടാർ സ്വദേശിയുടെ കൈയിൽ നിന്ന് പത്തുലക്ഷം രൂപ കൈപ്പറ്റിയതിനുശേഷം തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. ഇയാളുടെ പേരിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും സമാനമായ രീതിയിൽ കേസ്സുണ്ട്. കേരളത്തിന്റെ പലഭാഗത്തും ഇയാൾ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ടെന്നും അതേക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും രാമങ്കരി സി.ഐ അറിയിച്ചു. സി.ഐ വി.ജയകുമാറിന്റെ നേതൃത്വത്തിൽ ജി.എസ്.ഐമാരായ ഷൈലകുമാർ, പ്രേംജിത്, സുനിൽകുമാർ, ജി.എ എസ്.ഐ ജാസ്മിൻ, സി.പി.ഒ സുഭാഷ് എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.