
ആലപ്പുഴ: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ പുഞ്ചകൃഷിക്ക് ഭീഷണിയാകുന്ന വൃശ്ചിക വേലിയേറ്റത്തിലെ ഉപ്പുവെള്ളം തടയാൻ ഓരുമുട്ട് നിർമ്മാണത്തിന് ഇനിയും തുടക്കം കുറിക്കാതെ ജലസേചന വകുപ്പ്. ഒക്ടോബറിൽ ടെണ്ടർ നടത്തി നവംബർ 15ന് മുമ്പ് ഓരുമുട്ട് നിർമ്മാണം പൂർത്തിയാക്കുന്നതാണ് പതിവ്.
ഇത്തവണ തയ്യാറെടുപ്പ് വൈകിയതും അപ്രതീക്ഷിതമായി വേലിയേറ്റം അനുഭവപ്പെട്ടതും വിനയായി. മഹാദേവികാട് പുളിക്കീഴ്, കരുവാറ്റ കൊപ്പാറക്കടവ്, കൊട്ടാരവളവ്, ഡാണാപ്പടി തോട് എന്നിവിടങ്ങളിലാണ് പ്രധാനമായും ഓരുമുട്ട് നിർമ്മിക്കുന്നത്. ജലാശയങ്ങളിൽ ലവണാംശം വർദ്ധിച്ചതിനാൽ പുഞ്ചക്കൃഷി നടത്തുന്ന കർഷകർ ദുരിതത്തിലാകും. ഇത്തവണ 30,000 ഹെക്ടറിലാണ് പുഞ്ചക്കൃഷി ഇറക്കുന്നത്. ഇതിൽ പകുതിയോളം നിലത്ത് വിത കഴിഞ്ഞു. ചെങ്ങന്നൂർ ഡിവിഷനിലെ ഹരിപ്പാട് മേഖലയിലാണ് കൂടുതൽ ഓരുമുട്ടുകൾ നിർമ്മിക്കേണ്ടത്. കായംകുളം കയൽവഴി വേലിയേറ്റത്തിൽ തള്ളിക്കയറുന്ന ഉപ്പുവെള്ളം തടയാൻ ആറാട്ടുപുഴ, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലായി മൈനർ ഇറിഗേഷൻ 49 ഓരുമുട്ടുകളാണ് മുൻവർഷങ്ങളിൽ നിർമ്മിച്ചിരുന്നത്.
മുൻവർഷങ്ങളിലും കൃഷിനാശം
മുൻ വർഷങ്ങളിൽ ഓരുമുട്ട് നിർമ്മാണം വൈകിയതിനെ തുടർന്ന് കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറി കൃഷി നശിച്ചിരുന്നു.
വേലിയേറ്റത്തിൽ വേമ്പനാട്, കായംകുളം കായൽ, ലീഡിംഗ്ചാനൽ എന്നിവിടങ്ങളിലൂടെയാണ് ഓരുവെള്ളം കൃഷിയിടങ്ങളിലെത്തിയത്
ചെങ്ങന്നൂർ ഡിവിഷനിൽ 49ഉം ചേർത്തല സബ്ഡിവിഷൻ പരിധിയിൽ 600ഉം ഓരുമുട്ടുകളാണ് നിർമ്മിക്കേണ്ടത്
ചേർത്തല സബ് ഡിവിഷനിൽ തണ്ണീർമുക്കത്തും വേമ്പനാട് കായലുമായി ബന്ധപ്പെട്ട ചെറുതോടുകളിലുമാണ് ഓരുമുട്ട് നിർമ്മിക്കേണ്ടത്
ജില്ലയിൽ ആകെ ഓരുമുട്ടുകൾ : 653
ഓരുമുട്ടുകൾ
മേജർ ഇറിഗേഷന് കീഴിൽ : 4
മൈനർ ഇറിഗേഷൻ ചെങ്ങന്നൂർ ഡിവിഷൻ: 49
ചേർത്തല സബ്ഡിവിഷൻ : 600
"വേലിയേറ്റത്തിൽ കായലുകൾവഴി കയറുന്ന ഉപ്പുവെള്ളം തടയാനുള്ള പ്രവർത്തനീൾ ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളിൽ പൂർത്തീകരിക്കാനാണ് നിർദ്ദേശം
- സജീവ്, എക്‌സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ, ആലപ്പുഴ
ചേർത്തല സബ്ഡിവിഷൻ പരിധിയിൽ 18പഞ്ചായത്തുകളിലായി 600ഓരുമുട്ടുകൾ നിർമ്മിക്കുന്നതിന് 15കരാറുകാരെ ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്
- സാബു, എക്‌സിക്യൂട്ടീവ് എൻജിനീയർ, കുട്ടനാട് ഡെവലപ്മെന്റ് ഡിവിഷൻ, തണ്ണീർമുക്കം