
മാവേലിക്കര : സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2021ൽ 38.22 കോടി രൂപ അനുവദിച്ച കല്ലുമല റെയിൽവേ മേൽപ്പാലത്തിന്റെ ടെൻഡർ രണ്ടാഴ്ചക്കകം ഉണ്ടാകും. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരള ലിമിറ്റഡ് നിർമ്മാണച്ചുമതല ഏറ്റെടുക്കുകയും സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മേൽപ്പാലം നിർമ്മാണത്തിന് പത്തുകോടി രൂപ കൂടുതലായി വേണ്ടി വന്നു. എം.എസ്.അരുൺകുമാർ എം.എൽ.എ കിഫ്‌ബി അധികൃതരുമായി ചർച്ച നടത്തിയതിനെ അധികത്തുക ഉൾപ്പെടെ 48.33 കോടിയാണ് അനുവദിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബിയുടെയും കേരള വാട്ടർ അതോറിറ്റിട്ടിയുടെയും ഉൾപ്പെടെ ലൈനുകൾ മാറ്റുന്നതിനുള്ള തുക അനുവദിച്ചു നൽകുകയും ആ പ്രവൃത്തികൾ നടപ്പിലാക്കുകയും ചെയ്തു
കല്ലുമല മേൽപ്പാലം പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയിരുന്നു.
ചെറിയനാട്, മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മാവേലിക്കര റെയിൽവേ സ്റ്റേഷന് വടക്കുള്ള ഗേറ്റിലാണ് മേൽപ്പാലം വരുന്നത്. വെള്ളൂർക്കുളം മുതൽ ബിഷപ്പ് മൂർ കോളേജ് ഹോസ്റ്റലിന് കിഴക്കുവശം വരെ 500 മീറ്റർ നീളത്തിലാണ് പാലം.
10 കോടി അധികമായി വകയിരുത്തി
 39 സ്ഥലംഉടമകൾക്ക് 10.69കോടി രൂപ നഷ്ടപരിഹാരം നൽകി
 62.7 ആർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുത്തത്
 ഏറ്റെടുത്ത ഭൂമിയിൽ 12 കെട്ടിടങ്ങളും 7 മതിലുകളും ഉണ്ടായിരുന്നു
 നഗര പ്രദേശമായതിനാൽ കൂടിയ വിപണി വില നൽകേണ്ടിവന്നു
 അതിനാലാണ് 10 കോടി രൂപ അധികമായി വന്നത്.
 പ്രദേശത്തെ കെട്ടിടങ്ങളുംമരങ്ങളും ഉൾപ്പെടെ നീക്കം ചെയ്തു
നീളം : 500 മീറ്റർ
വീത് : 10.2 മീറ്റർ
നടപ്പാത : 1.5മീറ്റർ
കിഫ്ബി അനുവദിച്ചത് : ₹ 48.33 കോടി
ടെൻഡർ നടപടികൾ പൂർത്തിയാക്കി വേഗതയിൽ നിർമ്മാണം ആരംഭിക്കുവാൻ ആർ.ബി.ഡി.സി.കെക്ക് നിർദ്ദേശം നൽകി
- എം.എസ് അരുൺകുമാർ എം.എൽ.എ