gag-fruit

മാന്നാർ : സ്വർഗത്തിലെ കനി (ഹെവൻ ഫ്രൂട്ട്) എന്ന വിശേഷണമുള്ള ഗാഗ് ഫ്രൂട്ട് മാന്നാറിലും വിളഞ്ഞു. മാന്നാർ കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ വാണില്ലത്തിൽ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിലാണ് ആരുടെയും മനം മയക്കുംവിധം ഗാഗ് ഫ്രൂട്ട് പാകമായി നിൽക്കുന്നത്. നാഗലാൻഡ് വാട്ടർ അതോറിട്ടിയിൽ നിന്ന് ജൂനിയർ എൻജിനിയറായി വിരമിച്ച ഹരിദാസ് ചെങ്ങന്നൂർ സ്വദേശിയിൽ നിന്നും അറുന്നൂറ് രൂപക്ക് ഒരു ഗാഗ് ഫ്രൂട്ട് വാങ്ങിയശേഷം അതിന്റെ വിത്തുകൾ മുളപ്പിച്ച് പരിചരിക്കുകയായിരുന്നു.

പഴം മുറിച്ചാൽ കടുംചുവപ്പ് നിറത്തിലാണ് അകത്തെ ചുളകൾ കാണുക. പാകമാകുന്നതുവരെ നാലു നിറങ്ങളിൽ ഗാഗ് ഫ്രൂട്ടിനെ കാണാൻ പറ്റും. പച്ചയിൽ തുടങ്ങി ചുവപ്പിലെത്തുമ്പോഴാണ് പവിളവെടുക്കാൻ പാകമാകുന്നത്. ഒരു ചെടിയിൽനിന്ന് വർഷങ്ങളോളം കായ്ഫലം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഒരേസമയം പച്ചക്കറിയായും പഴമായും ഇത് ഉപയോഗിക്കുന്നു. പഴം ജ്യൂസായും ഇല തോരൻ വെച്ചും ഉപയോഗിക്കാം. ജ്യൂസ്, അച്ചാർ, സോസ് തുടങ്ങി മൂല്യവർദ്ധിത ഉൽപന്നങ്ങളും ഉണ്ടാക്കാൻ സാധിക്കും. മാന്നാർ കൃഷി ഓഫീസർ പി.സി.ഹരികുമാർ വീട്ടിലെത്തി ഹരിദാസിന്നിർദേശങ്ങളും ഉപദേശങ്ങളും നൽകിയിരുന്നു. ഭാര്യ ഗീതാ ഹരിദാസും കൃഷിക്ക് പിന്തുണ നൽകി ഒപ്പമുണ്ട്. അഹമ്മദാബാദിൽ ജോലി ചെയ്യുന്ന സുധിൻ ഹരികൃഷ്ണയും അബുദാബിയിലുള്ള നിധിൻ ഹരികൃഷ്ണയുമാണ് മക്കൾ. മരുമക്കൾ : ഡോ.സ്വാതി കൃഷ്ണ, നീതുചന്ദ്രൻ.

ഉപയോഗിച്ചത് ജൈവവളം

പത്ത് തൈകൾ വച്ചതിൽ ഒരെണ്ണം മാത്രമായിരുന്നു പെൺവർഗത്തിലുള്ളത്. കുമ്മായംവിതറിയ കുഴിയിൽ നട്ടുപിടിപ്പിച്ച് വീടിന്റെ മട്ടുപ്പാവിലേക്ക് പടർത്തി. ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കും. ജൈവവളം മാത്രം ഉപയോഗിച്ചു. ഇല മുതൽ വിത്തു വരെ ഗുണങ്ങൾ നിറഞ്ഞ ഗാഗ് ഫ്രൂട്ടിന് പാവലിനോട് സാമ്യമുള്ളതിനാൽ മധുരപ്പാവൽ എന്നപേരും മലയാളികൾ ചാർത്തിയിട്ടുണ്ട്. ശാസ്ത്രീയനാമം മോർമോഡിക്ക കൊച്ചിൻ ചയ്‌നേൻസിസ് (Momordica Cochinchinensis) എന്നാണ്.

ഒന്നിന് വില ആയിരത്തിന് മുകളിൽ

1000 മുതൽ 1500 രൂപവരെയാണ് വിപണിയിൽ ഗാഗ് ഫ്രൂട്ടിന്റെ വില. പഴത്തിന് ഒരു കിലോക്ക് മുകളിൽ ഭാരം ഉണ്ടാവുമെങ്കിലും ഹരിദാസിന്റെ മട്ടുപ്പാവിൽ പാകമെത്തിയതിന് ഏകദേശം 600 - 700 ഗ്രാം മാത്രമാണ് തൂക്കം വലിയ ഒരു പഴത്തിൽനിന്ന് 10 മുതൽ 20 വരെ വിത്തുകൾ ലഭിക്കും. നേരിയ ചവർപ്പ് രുചിയുണ്ടെങ്കിലും വിറ്റാമിൻ സി, മൂലകങ്ങൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഗാഗ് പഴത്തിന്റെ രുചിയും വേറിട്ടതാണ്.