
അമ്പലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ വിജയലക്ഷ്മിയെന്ന യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതിയായ അമ്പലപ്പുഴ കരൂർ പുതുവൽ ജയചന്ദ്രനെ (53) ഇന്ന് അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കും. തുടർഅന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ അമ്പലപ്പുഴ പൊലീസ് കോടതിയിൽ നൽകും.
കേസിന്റെ എഫ്.ഐ.ആറും സി.ഡി ഫയലുകളും കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴ പൊലീസിന് കൈമാറിയിരുന്നു. കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചുമാമ്മൂടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിജയലക്ഷ്മിക്ക് (48) മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് എഫ്.ഐ.ആറിൽ. വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു. ജയചന്ദ്രനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ കൊലപ്പെടുത്താനുപയോഗിച്ച ആയുധവും വിജയലക്ഷ്മിയുടെ ആഭരണങ്ങളും ഉൾപ്പെടെ കണ്ടെത്താനാവുകയുള്ളൂ.