
#നടപടി നേരിട്ടത് ഭാര്യയുടെ
ഗാർഹികപീഡന പരാതിയിൽ
കായംകുളം :ഇന്നലെ ബി.ജെ.പിയിൽ ചേർന്ന
യുവനേതാവും ജില്ലാപഞ്ചായത്ത് മുൻവൈസ് പ്രസിഡന്റും ജില്ലാപഞ്ചായത്തംഗവുമായ ബിപിൻ സി.ബാബുവും സി.പി.എമ്മും ദീർഘനാളായി നല്ല ബന്ധത്തിലായിരുന്നില്ല.
കായംകുളത്ത് 2001ൽ ഐ.എൻ.ടി.യു.സി നേതാവും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്ന സത്യന്റെ കൊലപാതകം സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന ബിപിന്റെ വെളിപ്പെടുത്തൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഒരു വർഷം മുമ്പ് പാർട്ടിയിലെ തരംതാഴ്ത്തലിൽ പ്രതിഷേധിച്ച് ജില്ലാപഞ്ചായത്തംഗത്വം രാജിവയ്ക്കുന്നതിന് സന്നദ്ധത അറിയിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അയച്ച കത്തിലാണ് കൊലപാതകത്തെ കുറിച്ച് പരാമർശം നടത്തിയത്. കത്ത് മാദ്ധ്യമങ്ങൾക്കും നൽകിയിരുന്നു. കരീലക്കുളങ്ങരയിൽ വച്ചാണ് സത്യൻ കൊലചെയ്യപ്പെട്ടത്. ഏഴ് പ്രതികളുണ്ടായിരുന്ന കേസിൽ ആറാം പ്രതിയായിരുന്നു ബിപിൻ. തെളിവില്ലെന്നു കണ്ട് ഏഴു പ്രതികളെയും 2006ൽ കോടതി വെറുതെ വിട്ടു. നിരപരാധിയായ തന്നെ പ്രതി ചേർത്തതുമൂലം 19ാംവയസിൽ രണ്ടുമാസം ജയിലിൽ കിടന്നെന്നും ബിപിൻ.സി.ബാബു കത്തിൽ പറഞ്ഞിരുന്നു.
ബിപിൻ സി.ബാബുവിന്റെ ഭാര്യയും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമായ മിനീസ ജബ്ബാർ ജില്ലാ സെക്രട്ടറിക്ക് ഗാർഹികപീഡന പരാതി നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ പരാതി ചർച്ചയാകുകയും നടപടി നിർദ്ദേശിക്കുകയുമായിരുന്നു. ഏരിയാ കമ്മിറ്റി യോഗം ചേർന്ന് ബിപിൻ സി.ബാബുവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പിന്നീട് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പായി തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്.
ബിപിന്റെ മാതാവ് കെ. എൽ. പ്രസന്നകുമാരി നിലവിൽ സി.പി.എം കായംകുളം ഏരിയാകമ്മറ്റി അംഗമാണ്. പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗം, 2021- 23ൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, എസ്.എഫ്.ഐ ജില്ലാസെക്രട്ടറി, പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ പദവികൾ ബിബിൻ സി.ബാബു വഹിച്ചിട്ടുണ്ട്.
ബിപിൻ സി.ബാബുവിന്റെ ബി.ജെ.പി പ്രവേശം വിഭാഗീയത മൂലമല്ല: ആർ.നാസർ
ആലപ്പുഴ: ബിപിൻ സി. ബാബു ബി.ജെ.പിയിൽ ചേർന്നത് പാർട്ടിയിലെ വിഭാഗീയത മൂലമല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. ബിപിന്റെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളിൽ ഭാര്യയുടെ പരാതിയിൽ പാർട്ടി അന്വേഷണം നടത്തി. പരാതി സത്യമെന്ന് തെളിഞ്ഞതോടെ ബിപിനെ പാർട്ടിയിൽ നിന്ന് മാറ്റിനിറുത്തി. തിരിച്ചെടുക്കുന്ന കാര്യങ്ങൾ പാർട്ടി പരിഗണനയിലിരിക്കെയാണ് ബി.ജെ.പിയിലേക്ക് പോയത്. തെറ്റായ തീരുമാനമാണ് ബിപിൻ കൈക്കൊണ്ടതെന്നും നാസർ പറഞ്ഞു.