v-sivadas

ന്യൂഡൽഹി : വെനസ്വേലയിൽ നവംബർ 4,​5 തീയതികളിൽ നടക്കുന്ന ഫാസിസത്തിനെതിരെയുള്ള ആഗോള പാർലമെന്ററി സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യസഭാ എം.പിയും സി.പി.എം നേതാവുമായ ഡോ.വി.ശിവദാസന് യാത്രാനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. വെനസ്വേല ഉപരാഷ്ട്രപതി പെഡ്രോ ഇൻഫെന്റയുടെ ക്ഷണപ്രകാരം ഇന്ന് പോകാനിരിക്കെയാണ് വിദേശ മന്ത്രാലയം 'പൊളിറ്റിക്കൽ ക്ലിയറൻസ്' നിഷേധിച്ചത്.

പ്രതിഷേധം അറിയിച്ച് വി.ശിവദാസൻ,​ വിദേശ മന്ത്രി എസ്. ജയശങ്കറിന് കത്തു നൽകി. വസ്‌തുതകൾ പുറംലോകം അറിയരുത് എന്ന നിലപാടാണ് നടപടിക്ക് കാരണമെന്ന് ശിവദാസൻ ആരോപിച്ചു. വെനസ്വേല പാർലമെന്റ് ( നാഷണൽ അസംബ്ലി) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് വെനസ്വേല. അവിടേക്ക് യാത്രാനുമതി നിഷേധിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും,​ പൊളിറ്റിക്കൽ ക്ലിയറൻസ് എന്ന നടപടിയെ ജനങ്ങൾ ചോദ്യം ചെയ്യുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.