
ന്യൂഡൽഹി: 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് 20ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത് 4,140 സ്ഥാനാർത്ഥികൾ. മഹാവികാസ് അഘാഡി, മഹായുതി മുന്നണികൾക്ക് ഭീഷണിയായി വിമതരും മത്സരത്തിനുണ്ട്. കനത്ത പോരാട്ടം നടക്കുന്ന മുംബയിലെ 36 മണ്ഡലങ്ങളിൽ 420 സ്ഥാനാർത്ഥികളാണുള്ളത്. പൂനെ ജില്ലയിലെ 21 സീറ്റുകളിൽ 303 സ്ഥാനാർത്ഥികളും.
ബി.ജെ.പി - 148, അജിത് പവാറിന്റെ എൻ.സി.പി- 52, ഷിൻഡെയുടെ ശിവസേന- 80 എന്നിങ്ങനെയാണ് മഹായുതി മുന്നണിയിലെ മത്സരം. മഹാവികാസ് അഘാഡിയിൽ കോൺഗ്രസ്-102, ഉദ്ധവ് താക്കറെയുടെ ശിവസേന-94, ശരദ് പവാറിന്റെ എൻ.സി.പി- 87 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. സി.പി.ഐക്ക് രണ്ട് സീറ്റും നൽകി. 'ഇന്ത്യ' മുന്നണിയിൽ സീറ്റ് ലഭിക്കാത്ത സമാജ്‌വാദി പാർട്ടിയും സി.പി.എമ്മും ഒറ്റയ്‌ക്ക് മത്സരിക്കുന്നു.
മഹായുതി മുന്നണിക്ക് തലവേദനയായി 18 വിമതർ രംഗത്തുണ്ട്. ഇതിൽ 9 പേർ ബി.ജെ.പി വിമതരാണ്. ശിവസേന-6; എൻ.സി.പി-3 എന്നിങ്ങനെയാണ് മറ്റു പാർട്ടികളിൽ നിന്നുള്ളവർ. മഹാരാഷ്ട്ര വികാസ് അഘാഡിക്ക് ഭീഷണിയായി 20 വിമതരാണുള്ളത്. കോൺഗ്രസ് -9, ശിവസേന (ഉദ്ധവ്)- 7, എൻ.സി.പി (ശരദ്‌പവാർ) -4.
മുംബയ് മാഹിം മണ്ഡലത്തിലെ ശിവസേന സ്ഥാനാർഥി സദാ സർവങ്കർ പിന്മാറാൻ വിസമ്മതിച്ചത് മഹായുതിക്ക് പ്രഹരമായി. ബി.ജെ.പിയുടെ പിന്തുണയുള്ള മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) തലവൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
 വിരമിക്കൽ സൂചനയുമായി പവാർ: ഇനി മത്സരിക്കില്ല
ഒരു തിരഞ്ഞെടുപ്പിലും ഇനി മത്സരിക്കില്ലെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. മഹരാഷ്ട്ര തിരഞ്ഞെടുപ്പിനോടബുന്ധിച്ച് മഹാരാഷ്ട്രയിലെ ബാരാമതിയിൽ സംസാരിക്കുമ്പോഴാണ് പവാർ വിരമിക്കൽ സൂചന നൽകിയത്. ഇനി അധികാരത്തിനില്ല. രാജ്യസഭയിലെ കാലാവധിക്ക് ഒന്നര വർഷമാണുള്ളത്. തനിക്ക് എവിടെയെങ്കിലും വച്ച് നിറുത്തേണ്ടി വരും- പവാർ പറഞ്ഞു. 14 തവണ എം.പിയും എം.എൽ.എയുമായി തിരഞ്ഞെടുത്തതിന് ബാരാമതിയിലെ വോട്ടർമാർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
എൻ.സി.പി വിഭജനത്തിനുശേഷം ശരദ് പവാറും അനന്തരവൻ അജിത് പവാറും പോരാടുന്ന തിരഞ്ഞെടുപ്പു കൂടിയാണിത്. അജിത് പവാർ ബാരാമതിയിൽ നിന്ന് അഞ്ചു തവണ എം.എൽ.എയായിട്ടുണ്ട്. എന്നാൽ അതെല്ലാം അമ്മാവനായ ശരദ് പവാറിന്റെയും പാർട്ടിയുടെയും പിന്തുണയിലായിരുന്നു. അജിത് സ്വന്തം ബാനറിൽ മത്സരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.