vushu
വുഷു മത്സരത്തിൽ പരിക്കേറ്റ മത്സരാർത്ഥിയെ മെഡിക്കൽ ടീം ആശുപത്രിയിലേയ്ക്ക് മാറ്റുന്നു

കോലഞ്ചേരി: സ്കൂൾ കായിക മേളയിൽ സർവ സജ്ജരായി മെഡിക്കൽ ടീം. അറബി അദ്ധ്യാപകരുടെ സംഘടനയായ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനാണ് മെഡിക്കൽ കമ്മി​റ്റിക്ക് നേതൃത്വം നൽകുന്നത്. ഇന്നലെ നടന്ന വുഷു വേദിയിലാണ് ഏ​റ്റവും കൂടുതൽ അപകടമുണ്ടായത്. ആയോധന കലയിലെ അത്യന്തം അപകടകാരിയാണ് വുഷു. 193 ഇനങ്ങളിലായി 242 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മത്സരത്തിൽ പരിക്ക് പ​റ്റിയ 70 ഓളം പേർ മെഡിക്കൽ വിംഗിൽ ചികിത്സ തേടി. വിദഗ്ദ്ധ ചികിത്സ വേണ്ട 10 പേരെ കോലഞ്ചേരി മെഡിക്കൽ മിഷനിലേയ്ക്ക് മാറ്റി. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി വിഭാഗങ്ങളിലായിവിദഗ്ദ്ധ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുമായി കോലഞ്ചേരിയിലെ 3 വേദികളിൽ 60 അംഗ ടീമാണ് സജ്ജമായിരിക്കുന്നത്. കോലഞ്ചേരി മെഡിക്കൽ കോളേജ്, കടയിരുപ്പ് ഗവ. ഹോസ്പി​റ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും സേവനത്തിനുണ്ട്. ഇതിന് പുറമേ ആയുർവേദ വിഭാഗത്തിൽ കായിക രംഗത്ത് ഇടപെടലുകൾ കൊണ്ട് ശ്രദ്ധയമായ സ്‌പോർട്‌സ് ആയുർവേദ ടീമും കോലഞ്ചേരിയിലെ 3 വേദികളിലുമുണ്ട്. ദേശീയ തലത്തിൽ കായിക മത്സരങ്ങൾക്കും ഇവർക്കാണ് 26 അംഗ ടീമിനാണ് ചുമതല. അഞ്ച് ആംബുലൻസുകളും വേദിയിൽ സജ്ജമാണ്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ഓർഗനൈസിംഗ് സെക്രട്ടറി കെ.എ. നൗഷാദ് സംസ്ഥാന സെക്രട്ടേറിയ​റ്റ് അംഗം അനീസലി ഇടുക്കി,
എം.എം. നാസർ എന്നിവർക്കാണ് ചുമതല.