
കൊച്ചി: സംസ്ഥാന കായികമേളയുടെ അക്വാട്ടിക് മത്സരങ്ങൾ എം.എ. കോളേജ് നീന്തൽക്കുളത്തിൽ
പൂർത്തിയായപ്പോൾ ആതിഥേയരായ എറണാകുളം രണ്ടാം സ്ഥാനത്ത്. 13 സ്വർണവും 21 വെള്ളം 12 വെങ്കലം എന്നിവയോടെ 162 പോയിന്റോടെയാണ് എറണാകുളം രണ്ടാം സ്ഥാനത്തെത്തിയത്. തിരുവനന്തപുരം ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം 654 പോയിന്റാണ് ജില്ല നേടിയത്.
യാതൊരു പരാതികളും പരിഭവങ്ങളുമില്ലാതെ കൃത്യമായ സംവിധാനങ്ങളോടെയാണ് അധികൃതർ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത്.
കഴിഞ്ഞ നാലു ദിവസവും ഒരു മത്സരം പോലും വൈകിപ്പിക്കാതെ കൃത്യമായി ആരംഭിക്കുകയും കൃത്യമായി അവസാനിപ്പിക്കുകയും ചെയ്തു. ഫല പ്രഖ്യാപനവും മെഡലുകളും പ്രൈസ് മണിയും തർക്കങ്ങളില്ലാതെ വിതരണം ചെയ്യാൻ പറ്റിയത് സംഘാടകരുടെ കൃത്യമായ ഇടപെടലുകളാണ്.
മെഡിക്കൽ സംഘം
മത്സരാർത്ഥികൾക്കും കൂടെ വന്നവർക്കുമെല്ലാം ആവശ്യമായ ചികിത്സ സൗകര്യങ്ങളുമായി വിവിധ ആശുപത്രിയുടെ സേവനം ലഭ്യമായിരുന്നു. അലോപ്പതി, ആയുർവേദം, ഹോമിയോ എന്നിങ്ങനെ ഡോക്ടർമാരുടെയും നഴ്സമാരുടെയും സേവനം ഒരുക്കിയിരുന്നു.
ഹരിപ്രോട്ടോക്കോൾ
യാതൊരു മാലിന്യങ്ങളും നീന്തൽക്കുളത്തിന് സമീപത്ത് നിക്ഷേപിക്കാതെ നോക്കാൻ കോതമംഗലം മാർ ബസേലിയസ് സ്കൂളിന്റെ നേത്വത്തിൽ കുട്ടിസംഘങ്ങളുണ്ടായിരുന്നു. കാണികളിരുന്ന ഗ്യാലറിയിലെത്തി ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുകളും കുട്ടികൾ കൃത്യമായ ഇടവേളകളിൽ മാറ്റി ഹരിതപ്രോട്ടോക്കോൾ നടപ്പിലാക്കി. ഏഴോളം വിദ്യാർത്ഥികളാണ് ഇതിനായി പ്രവർത്തിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക് ഹരിത കർമ്മ സേനയ്ക്ക് കൈമാറി.