കൊച്ചി: കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ (സി.സി.ആർ.സി) നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരടക്കം എതിർ കക്ഷികളുടെ വിശദീകരണം തേടി. കരാർ പ്രകാരം 2020 ൽ തീരേണ്ട സി.സി.ആർ.സി നിർമ്മാണം ഇനിയും പൂർത്തീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ആറ്റുകാൽ സുരേന്ദ്രൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. നിർമ്മാണത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ കിഫ്ബി, ഇൻകെൽ എന്നീ കക്ഷികളോട് നിർദേശിക്കണമെന്നും ആവശ്യമുണ്ട്. ആറു ലക്ഷം ചതുരശ്ര അടിയുള്ള ആധുനിക കാൻസർ ചികിത്സാ കേന്ദ്രത്തിന്റെ നിർമ്മാണത്തിനുള്ള 355 കോടിയുടെ കരാർ കിഫ്ബി മുഖേന ഇൻകെൽ കമ്പനിക്കാണ് നൽകിയതെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ, ഈ കമ്പനി പി ആൻഡ് സി കൺസ്ട്രക്ഷൻ എന്ന കമ്പനിക്ക് ഉപകരാർ നൽകി. 2019 ൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെ ഒരു ഭാഗം പൊളിഞ്ഞു വീഴുകയും ഉദ്യോഗസ്ഥ തലത്തിൽ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് കിഫ്‌ബി താത്ക്കാലികമായി പണി നിർത്തി വച്ചെങ്കിലും ഇൻകെലിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല. നിലവിലെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ധനകാര്യ പരിശോധന വിഭാഗമായ ചീഫ് ടെക്നിക്കൽ എക്സാമിനർ പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.