plastic
ഒമ്പതു വയസുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് കട്ട

കൊച്ചി: പ്ലാസ്റ്റിക് കട്ട ശ്വാസകോശത്തിൽ കുരുങ്ങി ഗുരുതരാവസ്ഥയിലായ ഒമ്പതുകാരനെ സങ്കീർണമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലെ ഇ.എൻ.ടി സർജൻ ഡോ. വി.ഡി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെയാണ് കട്ട പുറത്തെടുത്തത്.

റബർട്യൂബ് കടിച്ചുവലിച്ച് കളിക്കുന്നതിനിടെയാണ് പെരുമ്പാവൂർ സ്വദേശിയുടെ ശ്വാസകോശത്തിലേക്ക് കട്ട പതിച്ചത്. ചുമയും ശ്വാസതടസവും അനുഭവപ്പെട്ടു. പ്രാഥമിക പരിശോധനയിലും എക്‌സ്‌റേയിലും പ്രത്യേകിച്ചൊന്നും കണ്ടില്ല. സി.ടി സ്‌കാനിന് വിധേയമാക്കിയപ്പോഴാണ് അന്യവസ്തു ശ്വാസകോശത്തിൽ കണ്ടെത്തിയത്. ശ്വാസകോശത്തിനുള്ളിലെ പ്രധാനനാളി തടസപ്പെടുത്തുന്ന ഗുരുതരാവസ്ഥയിലാണ് ദീർഘചതുരത്തിലുള്ള പ്ലാസ്റ്റിക്ക് കട്ട കുടുങ്ങിയത്. രോഗിയെ ബോധരഹിതനാക്കി ശ്വാസകോശത്തിലേക്ക് സൂക്ഷ്മമായ നിരീക്ഷണ ക്യാമറ കടത്തി പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക് കട്ട നീക്കം ചെയ്യുകയായി​രുന്നു.

അനസ്‌തേഷ്യ വിദഗ്ദ്ധരായ ഡോ. വിവേക് വിവിയൻ, ഡോ. വീണ ബിനു എന്നിവരും ഒന്നരമണിക്കൂറോളം നീണ്ടുനി​ന്ന ചികിത്സയിൽ പങ്കാളികളായി.