കൊച്ചി: എരുമേലിയിലെ വാവരുപള്ളി ഇസ്ലാമിക വിശ്വാസം അംഗീകരിക്കുന്നുണ്ടോയെന്ന് മുസ്ലീം സമുദായനേതൃത്വം വ്യക്തമാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയും ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനും വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.
വാവരുസ്വാമി ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമല്ലെന്നാണ് കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ ചങ്ങനാശേരി മഹൽ കമ്മിറ്റി കൺവീനർ എം.എസ്. നൗഷാദ് പറഞ്ഞത്. വാവരു സ്വാമിയുടെ ജീവിതരീതിക്കോ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കബറിനോ ഇസ്ലാമിക വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ നിലപാടു തന്നെയാണോ മുസ്ലീം സമുദായത്തിനുള്ളതെന്ന് മത പണ്ഡിതന്മാരും, സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വവും വ്യക്തമാക്കണം.
അയ്യപ്പനും വാവരുമായി ഒരു ബന്ധവുമില്ലെന്ന് പുരാതന രേഖകൾ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ശബരിമലയിൽ പോകുന്ന അയ്യപ്പഭക്തർ എരുമേലിയിലെ വാവര് പള്ളിയിൽ കയറുകയും തേങ്ങയുടയ്‌ക്കുകയും ചെയ്യുന്ന പതിവുണ്ട്. വാവര് സ്വാമിയെ ഇസ്ലാം അംഗീകരിക്കുന്നില്ലെങ്കിൽ ഇസ്ലാം എന്ന പേരിൽ ഹിന്ദുക്കൾക്ക് വാവര് സ്വാമിയെ എങ്ങനെ അംഗീകരിക്കാൻ കഴിയും? ഇക്കാര്യത്തിൽ മുസ്ലീം സമുദായ നേതൃത്വവും ഇസ്ലാമിക പണ്ഡിതന്മാരും നിലപാട് വ്യക്തമാക്കണമെന്ന് വി.എച്ച്.പി നേതാക്കൾ ആവശ്യപ്പെട്ടു.