arakuzha
ആരക്കുഴ മൂഴിയിലെ ശൗചാലയം

മൂവാറ്റുപുഴ: നോക്കുകുത്തിയായി മാറി ആരക്കുഴ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച ശൗചാലയം. ശബരിമല തീർത്ഥാടകരുടെ ഇടത്താവളങ്ങളിൽ ഒന്നായ ആരക്കുഴ മൂഴിയിൽ അയ്യപ്പഭക്തർക്കായി നിർമ്മിച്ച ശൗചാലയമാണ് നോക്കുകുത്തിയായി മാറിയത്. വർഷങ്ങൾക്കു മുമ്പ് നിർമാണം പൂർത്തിയാക്കിയ ശൗചാലയം ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ല. പുഴവെള്ളം മലിനമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പാണ് ശൗചാലയം തുറക്കുന്നതിന് തടസം നിൽക്കുന്നത്. ആധുനിക രീതിയിലുള്ള സെപ്റ്റിക് ടാങ്കോടെയാണു ശൗചാലയം നിർമിച്ചിരിക്കുന്നതെന്നും മലിനീകരണ പ്രശ്‌നം ഉണ്ടാകില്ലെന്നും പഞ്ചായത്ത് അധികൃതർ പറയുമ്പോഴും ആരോഗ്യ വകുപ്പ് അനുമതി നൽകാൻ വിസമ്മതിക്കുകയാണ്.

ശബരിമല സീസൺ ആരംഭിച്ചതോടെ കാൽനടയായും വാഹനങ്ങളിലും നൂറുകണക്കിന് അയ്യപ്പഭക്തരാണ് ദിവസവും ആരക്കുഴ മൂഴിപ്പാലത്തിന് സമീപമെത്തി ക്യാമ്പ് ചെയ്യുന്നത്. ഇവർ പുഴയിൽ കുളിക്കുകയും ഭക്ഷണം പാചകം ചെയ്ത് കഴിക്കുകയും ദീർഘനേരം വിശ്രമിക്കുകയും ചെയ്ത ശേഷമാണ് യാത്ര തുടരുന്നത്. പുഴക്കരയിലാണ് ഇവർ പ്രാഥമിക കൃത്യങ്ങൾ നടത്തുന്നത്. ഇതുമൂലം പുഴയും പരിസരവും മലിനമാകുന്നു. നാട്ടുകാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശൗചാലയം തുറന്നു കൊടുത്താൽ മലിനീകരണ പ്രശ്നം ഉണ്ടാകുമെന്ന് പറയുന്ന ആരോഗ്യ വകുപ്പ് അധികൃതർ ഇക്കാര്യത്തിൽ നടപടിയൊന്നും എടുക്കുന്നുമില്ല. അയ്യപ്പഭക്തർക്ക് ഉചിതമായ സൗകര്യങ്ങൾ ഒരുക്കുകയും മൂഴിയിലെ മലിനീകരണ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.