
കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ടോയ്‌ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പെരുമ്പാവൂർ ചൂണ്ടക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്‌സി എബ്രഹാമാണ് (50) മരിച്ചത്. തലയ്‌ക്ക് പിന്നിൽ പലയിടത്തായി ആഴത്തിൽ മുറിവുണ്ടെന്നും പല്ല് അടർന്നുപോയെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റ്‌മോർട്ടം നടത്തിയ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ജെയ്‌സിയുടെ മൊബൈൽ ഫോൺ കാണാതായിട്ടുണ്ട്. ഈ നമ്പറിലേക്കു വന്ന വിളികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈൽ ആരെങ്കിലും മനപ്പൂർവം മാറ്റിയതാകാമെന്നും സംശയമുണ്ട്.
ഞായറാഴ്ച രാത്രിയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് കാനഡയിലുള്ള ഏക മകളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി വാതിൽ പൊളിച്ച് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. റിയൽ എസ്റ്റേറ്റിൽ സജീവമായിരുന്നു ജെയ്‌സി. ഈ മേഖലയിൽ ശത്രുതയുള്ളവരുണ്ടോ, അടുത്തിടെ നടത്തിയ സ്ഥലമിടപാട് എന്നിവ അന്വേഷണ പരിധിയിലുണ്ട്.
പെരുമ്പാവൂർ സ്വദേശിയാണ് ഭർത്താവ്. നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും ഏറെക്കാലമായി ജെയ്‌സി ഇയാളിൽ നിന്ന് അകന്നാണ് കഴിയുന്നത്. ഭർത്താവിന്റെയടക്കം മൊഴിയെടുക്കുകയാണെന്ന് കളമശേരി എസ്.എച്ച്.ഒ പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.