പറവൂർ: ദേശീയപാത 66ന്റെ നിർമ്മാണത്തിനായുള്ള മണ്ണിന്റെ ലഭ്യതയ്ക്ക് തടസം നേരിടുന്നത് നിർമ്മാണ പ്രവൃത്തികളെ പ്രതികൂലമായി ബാധിക്കുന്നു. 2025 ഡിസംബറിൽ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നതെങ്കിലും ഈ അവസ്ഥയിൽ മൂത്തകുന്നം - ഇടപ്പിള്ളി റീച്ച് നിർമ്മാണം നീളാനാണ് സാദ്ധ്യത. നിലവിൽ 49 ശതമാനം ജോലികൾ പൂർത്തിയായെങ്കിലും പാലങ്ങൾ, ഓവർ ബ്രിഡ്ജുകൾ, റോഡ് നിർമ്മാണം തുടങ്ങിയവ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. മൂവാറ്റുപുഴ, കുന്നത്തുനാട് തുടങ്ങിയ മേഖലകളിൽ നിന്ന് മണ്ണ് എടുക്കാനാണ് കരാർ കമ്പനിയായ ഓറിയന്റൽ സ്ട്രക്‌ചറൽ പ്രൈവറ്റ് ലിമിറ്റഡിന് അനുവാദം ലഭിച്ചിരുന്നത്. ദേശീയപാത നിർമാണത്തിന് മണ്ണെടുക്കാൻ പരിസ്‌ഥിതി ക്ലിയറൻസ് വേണ്ടെന്ന സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും മണ്ണ് എടുക്കുന്നതിന് പ്രാദേശികമായ എതിർപ്പ് ഉണ്ടായെന്നും ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ ലഭിച്ചെന്നും കമ്പനിയുമായി ബന്ധപ്പെട്ടവർ പറയുന്നു. 2022 ഒക്ടോബറിൽ ആരംഭിച്ച നിർമാണം 910 ദിവസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. മണ്ണും കല്ല് എടുക്കാനുള്ള ക്വാറിയും ലഭിക്കാനുണ്ടായ കാലതാമസം നിർമ്മാണത്തെ പിന്നോട്ടടിച്ചു. ക്വാറി കിട്ടാത്തതിനാൽ കരാർ കമ്പനി ചാലക്കുടിയിൽ സജ്ജീകരിച്ച ക്രഷർ പ്രവർത്തിപ്പിക്കാനും കഴിഞ്ഞില്ല. നിലവിൽ, ക്വാറി ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. മണ്ണിന്റെ കാര്യത്തിലാണ് പ്രതിസന്ധി രൂക്ഷം. മഴക്കാലം വന്നപ്പോൾ മന്ദഗതിയിലായ ദേശീയപാത നിർമാണം കഴിഞ്ഞ മാസമാണ് വീണ്ടും സജീവമായത്. മണ്ണ് ലഭ്യമായില്ലെങ്കിൽ തുടർന്നുള്ള പ്രവർത്തനങ്ങൾ നീണ്ടുപോകും. പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ നാടിന്റെ സ്വപ്നപദ്ധതി ഇനിയുമേറെ വൈകാനാണ് സാദ്ധ്യത.