കൊച്ചി/വൈപ്പിൻ: ചെറായി ബീച്ചിൽ തിരയിൽപ്പെട്ട രണ്ട് കുസാറ്റ് വിദ്യാർത്ഥികളിൽ ഒരാൾ മുങ്ങി മരിച്ചു. രണ്ടാമനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ബി.ടെക് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി ബീഹാർ ബസ്‌വാരിയ സ്വദേശി ഖാലിദ് മുഹമ്മദ് ഹാഷ്മി (20) യാണ് മരിച്ചത്. ഖാലിദിനൊപ്പം തിരയിൽപ്പെട്ട ജാർഖണ്ഡ് സ്വദേശി ആദിത്യ രഞ്ജനെ (21) കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. സർവകലാശാല യൂണിയൻ തിരഞ്ഞെുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ബീച്ചിലെത്തിയ എട്ടംഗ സംഘത്തിലെ ആറു പേരാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. രണ്ടുപേർ തിരയിൽപ്പെട്ടത് കണ്ട് മറ്റുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ബീച്ചിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ആദിത്യയെ രക്ഷപ്പെടുത്തിയത്. അഴീക്കോട് കോസ്റ്റൽ പൊലീസും മുനമ്പം പൊലീസും കടലിൽ നടത്തിയ തെരച്ചിലിലാണ് ഖാലിദിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പറവൂർ ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ.