കൊച്ചി: മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് ആഴക്കടലിൽ മുങ്ങി. രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ഗോവയിൽനിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. കഴിഞ്ഞ 15ന് മുനമ്പത്തുനിന്ന് മീൻപിടിക്കാൻ പോയ പള്ളിപ്പുറം കാവാലംകുഴി ലിജു മൈക്കിളിന്റെ ഉടമസ്ഥതയിലുള്ള മാർത്തോമ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ നാവികസേനയുടെ സ്‌കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുമായാണ് കൂട്ടിയിടിച്ചതെന്നാണ് പ്രാഥമികവിവരം. സ്രാങ്ക് തമിഴ്‌നാട് സ്വദേശി ജെനിഷ്‌മോനെയും (30) മറ്റൊരാളെയുമാണ് കാണാതായത്. ബാക്കി 11 പേരെ നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. തൊഴിലാളികളിൽ മലയാളികൾ ഇല്ലെന്നാണ് അറിവ്. ആറ് കപ്പലുകളും നാവികസേനയുടെ നിരീക്ഷണവിമാനങ്ങളും സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.