* അപ്രോച്ച് റോഡുകൾ ഉടനെ
കൊച്ചി: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ പള്ളുരുത്തിക്കാരുടെ സ്വപ്നമായ മധുരക്കമ്പനി - കണ്ണങ്ങാട്ടുപാലം യഥാർത്ഥ്യത്തിലേക്ക്. അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ ക്ഷണിച്ചു. ഇതുകൂടി പൂർത്തിയായാൽ അടുത്തവർഷം പാലം തുറന്നുകൊടുക്കാനാവും.
കോർപ്പറേഷൻ കൗൺസിൽ അധികാരത്തിലേറ്റപ്പോൾ ഉറപ്പുനൽകിയ പ്രധാന പദ്ധതിയായിരുന്നിതെന്ന് മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. ജോൺ ഫെർണാണ്ടസ് എം.എൽ.എയായിരുന്ന ഘട്ടത്തിൽ അനുവദിച്ച ഫണ്ട് കഴിഞ്ഞ കൗൺസിൽ കാലത്ത് ചെലവഴിക്കാൻ കഴിഞ്ഞില്ല. എം.എൽ.എ ഫണ്ടിൽനിന്ന് 2.78 കോടി രൂപയും കോർപ്പറേഷൻ 27. 50 ലക്ഷവും അനുവദിച്ചാണ് പാലം പൂർത്തീകരിച്ചത്. 13 സെന്റ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് 85 ലക്ഷം രൂപ ചെലവഴിച്ചു.
അപ്രോച്ച് റോഡ്
പാലത്തിന് ഇരുവശത്തുകൂടിയുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് 1.90 കോടി രൂപ അനുവദിച്ചു. ഇതിൽ 1. 40 കോടി രൂപ എ.എ.റഹിം എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ചു. ഇതിന്റെ ടെൻഡർ ക്ഷണിച്ചു. 50 ലക്ഷംരൂപ നഗരസഭയും അനുവദിച്ചു.
പാലം നിർമ്മാണത്തിന് തടസമായി നിന്നത് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. സ്ഥലം ഉടമകളുമായി നടത്തിയ നിരവധി ചർച്ചകളിലൂടെ ബാങ്ക് ജപ്തിചെയ്ത ഭൂമിയുടെ നിയമപ്രശ്‌നങ്ങൾ ഉൾപ്പെടെ പരിഹരിച്ച് ഭൂമിഏറ്റെടുത്തു. 90ലക്ഷംരൂപ ഈ കൗൺസിൽ അതിനുവേണ്ടി ചെലവഴിച്ചു.
ഈ പാലം തുറക്കുന്നതോടെ പള്ളുരുത്തി മേഖലയിലുള്ളവർക്ക് കണ്ണങ്ങാട്ട് പാലത്തിലൂടെ തേവരയിലേക്ക് വളരെ എളുപ്പത്തിൽ എത്താൻ കഴിയും. ഇടക്കൊച്ചിയെയും പള്ളുരുത്തിയെയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട യാത്രാമാർഗം തുറന്നുകൊടുക്കുകയാണ് കോർപ്പറേഷന്റെ ലക്ഷ്യം
അഡ്വ.എം. അനിൽകുമാർ
മേയർ
പാലം നിർമ്മാണം
എം.എൽ.എ ഫണ്ട്- 2.78 കോടി
കോർപ്പറേഷൻ ഫണ്ട്- 27.50 ലക്ഷം
സ്ഥലം ഏറ്റെടുക്കൽ- 85 ലക്ഷം
അപ്രോച്ച് റോഡ് - 1.90 ലക്ഷം