ചോറ്റാനിക്കര: മുളന്തുരുത്തി പഞ്ചായത്തിലെ തെരുവുവിളക്കുകൾ ഭൂരിപക്ഷവും തെളിയുന്നില്ല. ബസ് സ്റ്റാൻഡിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം സമീപത്തെ കടകളിലെ വെളിച്ചമാണ് ആശ്രയം. കടയടച്ചാൽ പിന്നെ കൂരാകൂരിരുട്ടാണ്. പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം അതിരൂക്ഷം. ഇതിനുപുറമെയാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങൾ. ഇവരുടെ ശല്യം കാരണം ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സുകൾ വാടകയ്ക്ക് എടുക്കാൻ പോലും ആരും തയ്യാറാവുന്നില്ല. മുമ്പ് മുറി വാടകയ്ക്ക് എടുത്തിരുന്ന വ്യക്തിയുടെ ജീവനക്കാരിയെ ചില സാമൂഹ്യവിരുദ്ധർ ശല്യം ചെയ്തതോടെ അദ്ദേഹവും കടമുറി വിട്ടു. ബസ് സ്റ്റാൻഡിലെ ശുചി മുറിയിലാണ് സാമൂഹ്യവിരുദ്ധരുടെ മദ്യ സേവ. കാലി മദ്യക്കുപ്പികൾ കുന്നുകൂടി കിടക്കുകയാണ് ഇവിടെ. മുളന്തുരുത്തിയിലെ മറ്റ് പല പ്രദേശങ്ങളിലും സമാന അവസ്ഥയാണ് ഉള്ളത്.
വ്യാപാരസ്ഥാപനങ്ങൾ അടച്ചാൽ പല കവലകളും ഇരുട്ടിലാകും. നടപ്പാതകൾ സ്ലാബ് തകർന്ന നിലയിലാണ്. മോഷ്ടാക്കളുടെ ശല്യവും വ്യാപകമായുണ്ട്. മുളന്തുരുത്തി പഞ്ചായത്ത് ഓഫീസിന്റെ മുൻവശം തൊട്ട് പള്ളിത്താഴം ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങൾ പൂർണമായും ഇരുട്ടിലാണ്.
തെരുവ് നായ ശല്യം
വെളിച്ചമില്ലാത്തതിനാൽ സ്റ്റാൻഡും പരിസരവും, ഇഞ്ചിമല, ചെങ്ങോല പാടം, മുളന്തുരുത്തി മാർക്കറ്റ് തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. പേടി കൂടാതെ രാത്രിയിൽ ഇവിടെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
കരാർ പുതുക്കാതെ കരാറുകാരൻ
പഞ്ചായത്തിലെ വഴിവിളക്കുകളുടെ കരാർ സംബന്ധിച്ച് ടെൻഡർ ക്ഷണിച്ചുവെങ്കിലും ആരും ക്വട്ടേഷൻ നൽകിയിട്ടില്ല. ഇതോടെ മുളന്തുരുത്തിയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലായി. ഇതോടെ ഇലക്ട്രിക് പോസ്റ്റുകളിൽ മെഴുകുതിരിയും മണ്ണെണ്ണ വിളക്കും കത്തിച്ചുവച്ച് പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ.
എൽ.ഡി.എഫിന്റെ നേതൃത്വത്തിലും, സിപിഎമ്മിന്റെ നേതൃത്വത്തിലും വഴിവിളക്കുകൾ തെളിയാത്തതും ആയി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉയർന്നുവെങ്കിലും പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ ഇത് തണുത്ത അവസ്ഥയിലാണ്.
മുളന്തുരുത്തി സ്റ്റാൻഡിൽ വെളിച്ചം എത്തിക്കാനുള്ള നടപടി ഉടനെ സ്വീകരിക്കും.
ഷിനി ഷാജി
പഞ്ചായത്ത് അംഗം
മുളന്തുരുത്തിയിൽ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാണ്. സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. നടപടി ഉണ്ടായില്ലെങ്കിൽ സി.പി.എം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
പി ഡി രമേശൻ
സിപിഎം
ലോക്കൽ സെക്രട്ടറി