കൊച്ചി: ഡിസംബർ മാസം കൊച്ചിക്ക് സാംസ്കാരികോത്സവം. വിവിധ സംഘടനകളുടെ സാംസ്കാരിക മേളകളും ക്ഷേത്രോത്സവങ്ങളും കൊണ്ട് സമ്പന്നമാകും ഈ മാസം. ചങ്ങമ്പുഴ സാസ്കാരികോത്സവം, വൈപ്പിൻ ഫോക് ലോർ ഫെസ്റ്റ്, അന്താരാഷ്ട്ര പുസ്തകപ്രദർശനം, നാവിക വാരാഘോഷം, കൊച്ചി ഫ്ളവർഷോ, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ വൃശ്ചികോത്സവം തുടങ്ങി കലയും സാഹിത്യവും മേളപ്പെരുക്കങ്ങളും വർണക്കാഴ്ചകളും കൊണ്ട് ആറാടും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും.
ചങ്ങമ്പുഴ മഹോത്സവം
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ 'ചങ്ങമ്പുഴ മഹോത്സവം" നാളെ വൈകീട്ട് 6ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. 11ന് ആശാ ശരത്തിന്റെ ഭരതനാട്യം. 12ന് വി.കെ. സുരേഷ്ബാബു, 13ന് ഷൗക്കത്ത്, 14ന് ഋഷിരാജ് സിംഗ് എന്നിവരുടെ പ്രഭാഷണങ്ങൾ. 15ന് കെ.പി.എ.സിയുടെ ഉമ്മാച്ചു, 16ന് കോഴിക്കോട് രംഗഭാഷയുടെ മിഠായിത്തെരുവ്, 17ന് തിരുവനന്തപുരം സാഹിത തിയേറ്റേഴ്സിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്നീ നാടകങ്ങളും 26ന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതക്കച്ചേരിയും നടക്കും.
അന്താരാഷ്ട്ര പുസ്തകോത്സവം
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബർ എട്ട് വരെ തുടരും. നൂറോളം പ്രസാധകരാണ് പങ്കെടുക്കുന്നത്. പത്ത് ദിനങ്ങളിലെ ചർച്ചകളിൽ എം.ജി. ശശിഭൂഷൻ, എം.കെ. ഹരികുമാർ, ടി.ഡി. രാമകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, യു.പ്രതിഭ എം.എൽ.എ., കോഴിക്കോട് മേയർ ബീന ഫിലിപ്പ്, കെ.എൽ. മോഹനവർമ്മ, ഡോ. ശ്രീവത്സൻ ജെ.മേനോൻ, ഒ.വി. ഉഷ, വി.ഡി. സതീശൻ, ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. എം.ആർ. തമ്പാൻ, വിനയൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഡിസംബർ രണ്ടിന് അദ്വൈതത്തിന്റെ ജന്മഭൂമിൽ സെമിനാർ അശ്വതി തിരുനാൾ റാണി ലക്ഷ്മീഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും.
വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റ്
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന് നാളെ തുടക്കമാകും. കുഴുപ്പിള്ളി ബീച്ചിൽ ഒന്നിന് ഫുഡ് ഫെസ്റ്റ് തുടങ്ങുമെങ്കിലും മൂന്നിന് വൈകിട്ട് 4ന് വല്ലാർപാടത്ത് സ്പീക്കർ എ.എൻ. ഷംസീറാണ് ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക.
കുഴുപ്പിള്ളി, മുനമ്പം, ബോൾഗാട്ടി പാലസ്, വൈപ്പിൻ ദ്വീപിലെ വിവിധ ഹാളുകൾ, മൈതാനങ്ങൾ എന്നിവിടങ്ങളാണ് വേദികൾ. മണൽശില്പമത്സരം, 1000 പപ്പാഞ്ഞിമാരുടെ സംഗമം, പട്ടംപറത്തൽ മത്സരം, ദൈവദശകം നൃത്തസംഗീതാവിഷ്കാരം, സർവമത സമ്മേളനം ശതാബ്ദി ആഘോഷം, ചിത്രരചന, സംഗീതം, ഫുട്ബാൾ ടൂർണമെന്റ്, വാട്ടർ സ്പോർട്ട്സ്, പരമ്പരാഗത കലാരൂപങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ഒരു മാസം നീളുന്ന ഫെസ്റ്റിൽ ഉണ്ടാകും.
വൃശ്ചികോത്സവം ഇന്ന് മുതൽ
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഇന്ന് കൊടിയേറും. ഇനി എട്ടുദിവസം രാപ്പകൽ തൃപ്പൂണിത്തുറ സംഗീത, നൃത്ത, മേള സാന്ദ്രമാകും. എട്ട് ദിവസവും എട്ട് പ്രമാണിമാരുണ്ട്.
സംഗീതക്കച്ചേരി: ഇന്ന് കല്യാണപുരം എസ്. അരവിന്ദ്, 1ന് : ശ്രീവത്സൻ ചെന്നൈ, 2ന് ലാൽഗുഡി ജി.ജെ.ആർ. കൃഷ്ണൻ & ലാൽഗുഡി വിജയലക്ഷ്മി (വയലിൻ), 3ന് കെ. ഭരത് സുന്ദർ, 4ന് അക്കരെ സുബ്ബലക്ഷ്മി ആൻഡ് സ്വർണലത, 5ന് സഞ്ജയ് സുബ്രഹ്മണ്യം, 6ന് മുടികൊണ്ടാൻ രമേശ് (വീണ) എന്നിവരുടെ കച്ചേരി. എല്ലാ ദിവസവും രാത്രി മുതൽ പുലർച്ചെ വരെ കഥകളി,