ആലുവ: ജില്ലാ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോകുകയായിരുന്ന ഒഡീഷ സ്വദേശിനി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. പുൽവാനി ഗുഗുർമഹ കൊട്ടാകൊട തുവാഗുഡവീട്ടിൽ ലിബിയുടെ ഭാര്യ റെസ്മിയാണ് (32) ഓട്ടോറിക്ഷയിൽ വച്ച് പെൺകുട്ടിക്ക് ജന്മം നൽകിയത്.

ഇന്നലെ രാവിലെ ആറോടെയാണ് അങ്കമാലിയിലെ വാടകവീട്ടിൽ താമസിക്കുന്ന ലിബിയും ഭാര്യയും മൂത്തമകനും ആലുവ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നത്. കിടങ്ങൂർ സ്വദേശി സിബിയുടേതായിരുന്നു ഓട്ടോ. മംഗലപ്പുഴ പാലം കടന്നപ്പോൾ പ്രസവ വേദനയെത്തുടർന്ന് ഓട്ടോ നിറുത്താൻ ആവശ്യപ്പെട്ടു. ദേശീയപാതയോരത്ത് സെമിനാരിപ്പടിയിൽ വച്ച് 6.40 ഓടെ പ്രസവിച്ചു. തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ ഡബ്ല്യു. ബിനീഷാണ് പൊക്കിൾക്കൊടി വേർപെടുത്തിയത്. കുഞ്ഞിനെ ന്യൂബോൺ ഐ.സി.യുവിലേക്കും അമ്മയെ നിരീക്ഷണമുറിയിലേക്കും മാറ്റി.

യുവതിക്ക് ആശുപത്രിയിൽനിന്ന് അറിയിച്ചതനുസരിച്ച് പ്രസവത്തിനുള്ള തീയതി അടുത്തിരുന്നില്ല. പ്രസവവേദനയും ഉണ്ടായിരുന്നില്ല. പതിവ് പരിശോധനകൾക്കായാണ് കുടുംബം ആശുപത്രിയിലേക്ക് തിരിച്ചത്. റെസ്മിയുടെ മൂത്ത സഹോദരിയുടെ കുടുംബത്തോടൊപ്പമാണ് അങ്കമാലിയിൽ താമസിക്കുന്നത്. അതിനാൽ ആശുപത്രിയിൽ സഹായത്തിന് വീട്ടുകാരുമൊപ്പമുണ്ട്.