faizal

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്ക് 2.5 കിലോഗ്രാം മെത്താംഫിറ്റാമിൻ ഹൈഡ്രോക്ലോറൈഡ് കടത്താൻ ശ്രമിച്ച പ്രതികൾക്ക് 11 വർഷം കഠിന തടവും 1,25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട് കരിമ്പ കൈപ്പുള്ളി വീട്ടിൽ ഫൈസൽ (40,​ തേനു), കരിമ്പ തട്ടായിൽ വീട്ടിൽ അബ്ദുൾ സലാം (40) എന്നിവർക്കാണ് എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്‌ജി വി.പി.എം. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

2018 ഫെബ്രുവരിയിൽ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്ന് എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജി ലക്ഷ്മണന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്.

എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസി. എക്സൈസ് കമ്മീഷണർ സുലേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുരേഷ് കുറ്റപത്രം സമർപ്പിച്ചു. സർക്കാറിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് ഹാജരായി.