മൂന്നാർ: ജനവാസ മേഖലയിൽ നിന്ന് പിന്മാറാത്ത കാട്ടാന പടയപ്പ തലയാർ എസ്റ്റേറ്റിൽ ഓട്ടോറിക്ഷയ്ക്ക് നേരെ ആക്രമണം നടത്തി. വെള്ളിയാഴ്ച രാത്രി നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെയാണ് ആക്രമിച്ച് ആന കേടുപാടുകൾ വരുത്തിയത്. ജനവാസ മേഖലയ്ക്ക് സമീപം തന്നെ കാട്ടാന നിലയുറപ്പിച്ചിരിക്കുകയാണ്. മറയൂർ, കാന്തല്ലൂർ മേഖലകളിൽ കാട്ടാന ശല്യം ആളുകളുടെ ഉറക്കം കെടുത്തുന്നുണ്ട്. നാളുകൾക്ക് മുമ്പ് മറയൂർ മേഖലയിൽ എത്തിയ പടയപ്പ പ്രദേശത്ത് നാശം വരുത്തിയിരുന്നു. പിന്നീട് കാട്ടുകൊമ്പൻ മൂന്നാർ മേഖലയിലേക്ക് മടങ്ങിയെത്തി. മറയൂർ മേഖലയിലെ കാട്ടാന ശല്യം പ്രതിരോധിക്കാൻ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ജീവനിൽ ഭയന്നാണ് തങ്ങൾ കഴിഞ്ഞുകൂടുന്നതെന്നും കുടുംബങ്ങൾ പറയുന്നു. മുമ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിച്ചെങ്കിലും പ്രതിഷേധം അവസാനിച്ചതോടെ നടപടികളും അവസാനിപ്പിച്ചുവെന്നും ആക്ഷേപം ഉയരുന്നു.