തൊടുപുഴ: ഉപജീവനമാർഗമായ ഉന്തുവണ്ടി നഗരസഭാ അധികൃതർ പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണിയുമായി വൃദ്ധൻ തൊടുപുഴ നഗരസഭാ ഓഫീസിലെത്തി. ഇന്നലെ രാവിലെ പത്ത് മണിയോടെ തൊടുപുഴ കോലാനി സ്വദേശിയായ ശശിധരൻ നായരാണ് (73)​ വിഷമാണെന്ന് പറഞ്ഞ് ചെറിയ കുപ്പിയിൽ കറുത്ത പാനീയവും ഒരു മുഴം കയറുമായി നഗരസഭാ ഓഫീസിലെത്തിയത്. ശശിധരൻ നേരത്തെ വെങ്ങല്ലൂർ- കോലാനി ബൈപ്പാസ് റോഡിൽ ഉന്തുവണ്ടിയിൽ നാരങ്ങാവെള്ളം വിറ്റിരുന്നു. ലൈസൻസില്ലെന്ന കാരണം പറഞ്ഞ് നഗരസഭ ഈ കച്ചവടം പൂട്ടിച്ചു. തുടർന്ന് ഏഴ് മാസത്തോളമായി ഉന്തുവണ്ടി ബൈപ്പാസ് റോഡരികിൽ പെട്രോൾ പമ്പിന് സമീപത്തായി ഒതുക്കിയിട്ടിരിക്കുകയായിരുന്നു. നഗരസഭാ അധികൃതരുടെ അനുമതിയോടെയാണ് ഉന്തുവണ്ടി ഇവിടെയിട്ടിരുന്നതെന്ന് ശശിധരൻ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം നഗരസഭാ അധികൃതർ ഈ ഉന്തുവണ്ടി പിടിച്ചെടുത്തു. ഇത് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വയോധികൻ നഗരസഭാ സെക്രട്ടറിയുടെ ക്യാബിന് മുന്നിൽ ആത്മഹത്യാഭീഷണിയുമായെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൊടുപുഴ പൊലീസ് ശശിധരന്റെ കൈയിൽ നിന്ന് കുപ്പി കൈക്കലാക്കി. തുടർന്ന് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി ശശിധരനെ സമാധാനിപ്പിച്ച് സ്റ്റേഷനിലെത്തിച്ചു. അടുത്ത ദിവസം തന്നെ വണ്ടി എടുത്ത സ്ഥലത്ത് കൊണ്ടുവന്ന് ഇടാമെന്ന് നഗരസഭാ അധികൃതർ ഉറപ്പ് നൽകിയതോടെ പ്രശ്നം പരിഹരിച്ചു. ഉന്തുവണ്ടിയിൽ ഇന്ന് തന്നെ തിരികെ നൽകിയില്ലെങ്കിൽ നാളെ വീണ്ടും നഗരസഭയിലെത്തി സമരം ആരംഭിക്കുമെന്ന് ശശിധരൻ പറഞ്ഞു.