
മൂന്നാർ: ഹെലികോപ്ടർ കാണാനുള്ള ഓട്ടത്തിനിടെ പാലം തകർന്നു 14 വിദ്യാർത്ഥികൾ മരിച്ചതിന്റെ ഓർമ്മയിൽ മൂന്നാർ. 40 വർഷം മുമ്പുണ്ടായ ദുരന്തം ഇന്നും മൂന്നാറിന്റെ നൊമ്പരമാണ്. മരിച്ച കുട്ടികളുടെ ബന്ധുക്കൾ മിഠായിയും പൊട്ടും വളകളും റിബ്ബണും ഒക്കെയായി ഇന്ന് രാവിലെ ദുരന്തമുണ്ടായ സ്ഥലത്തെ സ്മാരകത്തിലെത്തും. മൂന്നാർ ഗവ. വി.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ദുരന്തമുണ്ടായ സമയമായ രാവിലെ 10.30 ന് വിദ്യാർത്ഥി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. 1984 നവംബർ 7ന് രാവിലെ 10.30നാണ് ദുരന്തമുണ്ടായത്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടർന്ന് മൂന്നാറിലെ ടാറ്റാ ടീയിൽ മാനേജരായിരുന്ന അന്നത്തെ കേന്ദ്ര മന്ത്രി ബൂട്ടാ സിംഗിന്റെ ബന്ധുവിനെ കൊണ്ടുപോകുന്നതിനാണ് ഹെലികോപ്ടർ എത്തിയത്. മൂന്നാർ ഹൈറേഞ്ച് ക്ലബ്ബ് മൈതാനിയിൽ ഇറങ്ങിയ ഹെലികോപ്ടർ കാണാനുള്ള ആവേശത്തിൽ 14 കുട്ടികളെയാണ് തണുത്ത മരവിച്ച മുതിരപ്പുഴയാർ അപഹരിച്ചത്. എല്ലാവരും മൂന്നാർ ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഹെലികോപ്ടർ വട്ടമിട്ട് പറക്കുന്ന ശബ്ദം കേട്ടാണ് യു.പി വിഭാഗത്തിലെ കുട്ടികൾ ക്ലാസ് മുറികളിൽ നിന്ന് ഓടിയത്. അന്ന് ചില ക്ലാസുകളിൽ അദ്ധ്യാപകർ ഉണ്ടായിരുന്നില്ല. പഴയ മൂന്നാറിനെ ഹൈറേഞ്ച് ക്ലബ്ബുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലേക്ക് കുട്ടികൾ ഓടിയെത്തി. എന്നാൽ ഗേറ്റ് അടഞ്ഞു കിടന്നതിനാൽ മുന്നിൽ പോയ കുട്ടികൾക്ക് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനായില്ല. ഇതറിയാതെ പിന്നിൽ നിന്ന് കുട്ടികൾ വന്നു കൊണ്ടിരുന്നു. ഭാരം താങ്ങാനാകാതെ പാലത്തിന്റെ ഒരു ഭാഗം തകർന്നു. കുട്ടികൾ മുതിരപ്പുഴയാറിലേക്ക് പതിച്ചു. മൂന്നാർ ഹെഡ് വർക്സ് ഡാമിന്റെ ഭാഗമായതിനാൽ തണപ്പും ആഴവും കൂടുതലായിരുന്നു. കൂട്ടക്കരച്ചിൽ കേട്ട് ഓടി എത്തിയവർ രക്ഷാപ്രവർത്തകരായി. നിരവധി കുട്ടികളെ രക്ഷിച്ചു. 14 പേരെ രക്ഷിക്കാനായില്ല. എ. രാജലഷ്മി, എസ്. ജയലഷ്മി, എം. വിജയ, എൻ. മാരിയമ്മാൾ, ആർ. തങ്കമല, പി. സരസ്വതി, കല്യാണകുമാർ, സുന്ദരി, പി. റാബിയ, ടി. ജെൻസി, ടി. ഷിബു, പി. മുത്തുമാരി, എസ്. കലയമ്മാൾ, സി. രാജേന്ദ്രൻ എന്നീ വിദ്യാർത്ഥികളെയാണ് നഷ്ടമായത്. ദുരന്തത്തെ തുടർന്ന് റിട്ട. ജില്ലാ ജഡ്ജി പ്രഹ്ലാദനെ അന്വേഷണ കമ്മിഷനായി നിയമിച്ചിരുന്നു. 1942ൽ ബ്രിട്ടിഷുകാർ നിർമ്മിച്ചതായിരുന്നു തൂക്കുപാലം. പാലം പിന്നീട് പുതുക്കി പണിതെങ്കിലും 2018ലെ പ്രളയം ആ പാലത്തെ അപ്പാടെ തൂത്തെടുത്തു.