തൊടുപുഴ : തൊടുപുഴയിൽ കഴിഞ്ഞ 39 വർഷമായി പ്രവർത്തിച്ച് വരുന്ന പോസ്റ്റൽ സോർട്ടിംഗ് ഓഫീസ് നിർത്തലാക്കുന്നതിനും കൊച്ചിൻ പോസ്റ്റൽ ഹബ്ബിലേക്ക് മാറ്റുന്നതിനുമുള്ള കേന്ദ്രനീക്കം ചെറുക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി.കേന്ദ്രഗവൺമെന്റിന്റെ തപാൽമേഖലയിലെ പുത്തൻ നയത്തിന്റെ ഭാഗമായി പൂട്ടപ്പെടുന്ന ഇരുന്നൂറിലധികം സോർട്ടിംഗ് ഓഫീസുകളുടെ പട്ടികയിൽ തൊടുപുഴയും ഉൾപ്പെടുന്നുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് 2020 ആഗസ്റ്റ് 3ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് കത്തയക്കുകയും ,കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.ചീഫ് .പി.എം.ജി നൽകിയ മറുപടിയിൽ സോർട്ടിംഗ് ഓഫീസ് മാറ്റുന്നതുമൂലം തപാൽ വിതരണത്തിൽ യാതൊരു ബുദ്ധിമുട്ടും ജനങ്ങൾക്ക് ഉണ്ടാവുകയില്ലന്നും അറിയിച്ചിരുന്നു. ഇതിനെതിരെ തപാൽ വകുപ്പിലെ ഉന്നതവൃത്തങ്ങളെ സമീപിക്കുകയും , കൊച്ചിൻ ഹബ്ബുമായി സംയോജിപ്പിക്കുന്ന നീക്കം മന്ദഗതിയിലാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നീക്കം വീണ്ടും സജീവമായപ്പോൾ കേന്ദ്രമന്ത്രി, പോസ്റ്റ് മാസ്റ്റർ ജനറൽ എന്നിവർക്ക് വീണ്ടും കത്തുകൾ അയച്ചു.തപാൽ വകുപ്പിലെ ഉന്നത അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്.കേന്ദ്രഗവണമെന്റിന്റെ നയത്തിൽ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്.ഈ നീക്കത്തിനെതിരെ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും ജനങ്ങളോടൊപ്പം നിന്ന് ഇതിനെ ചെറുക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.