
കട്ടപ്പന :ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കി കെ.എസ്ഇ.ബി ഡാംസേഫ്ടി ഫി വിഭാഗം. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മൂന്നുദിവസമായി നടന്നുവന്ന ശുചീകരണത്തിൽ 300 ചാക്ക് മാലിന്യമാണ് ജലാശയത്തിൽ നിന്ന് ശേഖരിച്ചത്. കട്ടപ്പന നഗരസഭാപരിധിയിലൂടെ ഒഴുകുന്ന കട്ടപ്പനയാറിൽ നിന്നാണ് കൂടുതലായി മാലിന്യം അണക്കെട്ടിലെത്തുന്നത്. കൂടാതെ, ഇരട്ടയാർ ഡൈവേർഷൻ ഡാമിൽ നിന്നുള്ള തുരങ്കംവഴിയും അഞ്ചുരുളിയിൽ മാലിന്യമെത്തുന്നു. കരാർ തൊഴിലാളികൾ വള്ളം ഉപയോഗിച്ചാണ് അഞ്ചുരുളി തുരങ്കമുഖത്തുനിന്ന് വെള്ളം പതിക്കുന്ന ഭാഗത്തും കട്ടപ്പനയാർ ഒഴുകിയെത്തുന്ന ഭാഗത്തുമായി അടിഞ്ഞുകൂടിയ മാലിന്യം ശേഖരിച്ചത്. പ്ലാസ്റ്റിക്, റബ്ബർ ഉത്പ്പന്നങ്ങൾ, ചില്ലുകുപ്പികൾ തുടങ്ങിയവ ശേഖരിച്ചു. ഇവ കാഞ്ചിയാർ പഞ്ചായത്ത് ഹരിതകർമ സേനയ്ക്ക് കൈമാറും. മുൻവർഷങ്ങളിൽ സന്നദ്ധ സംഘടനകൾ ശുചീകരണം നടത്തിയിട്ടുണ്ടെങ്കിലും ഡാംസേഫ്ഫി വിഭാഗം ശുചീകരണ യജ്ഞം നടത്തുന്നത് ഇതാദ്യമായാണ്. കലക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന കെ.എസ്ഇ.ബി ഡാംസേഫ്ടി വിഭാഗത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ബുധനാഴ്ച ആരംഭിച്ച ശുചീകരണത്തിൽ പ്രതിദിനം നൂറു ചാക്ക് മാലിന്യമാണ് ശേഖരിച്ചുവന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ അവസാനിപ്പിച്ചു.
=അഞ്ചുരുളി ജലാശയം മാലിന്യത്താൽ വികൃതമായത് കേരളകൗമുദി അധികാരികളിൽ എത്തിച്ചിരുന്നു.
ജലസ്രോതസുകളിൽ മാലിന്യം ഒഴുക്കുന്നത് തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ബോധവൽക്കരണം നടത്തണം ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കണം .
കെഎസ്ഇബി ഡാംസ്റ്റേഫ്ടി വിഭാഗം അസി.എൻജിനീയർ
രാഹുൽ രാജശേഖരൻ