
കുമളി : കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ പാർക്കിംഗ് സ്ഥലത്ത് സി.പി.എം തേക്കടി ലോക്കൽ കമ്മറ്റി സ്ഥാപിച്ച സ്തൂപത്തിൽ ബസ് തട്ടിയെന്നാരോപിച്ച് ഒരു സംഘം ആളുകൾ കണ്ടക്ടറെ മർദ്ദിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെ നെടുങ്കണ്ടം -കുമളി വഴി കോട്ടയത്തിനുള്ള ബസിന്റ കണ്ടക്ടർ നന്ദു ഗോപകുമാറിനാണ് ( 48 )മർദ്ദനമേറ്റത്. ബസിന്റ ട്രിപ്പ് മുടങ്ങിയതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി. കുമളി സർക്കാർ ആശുപത്രിയിലാക്കിയ കണ്ടക്ടറെ ഒത്തു തീർപ്പിന്റെ ഭാഗമായി ആശുപത്രിയിൽ നിന്ന് നീക്കി. തേക്കടി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായാണ് ബസ് സ്റ്റാൻഡിൽ സ്തൂപം സ്ഥാപിച്ചത്.
കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യുന്നതിനായി വിട്ടു നൽകിയ സ്ഥലത്താണ് സ്തൂപം സ്ഥാപിച്ചത്. കെ.എസ്.ആർ.ടി.സി ബസ് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത സാഹചര്യമാണ്. ബസ്സിലേക്ക് കയറിയ യാത്രക്കാരന്റെ കൈ തട്ടിയാണ് സ്തൂപത്തിന്റെ മുൻഭാഗം മറിഞ്ഞതെന്ന് പറയപ്പെടുന്നു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നാണ് കെ.എസ്ആർ.ടി.സി അധികൃതർ നൽകുന്ന വിശദീകരണം.അതേ സമയം ട്രിപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ട പരാതി നൽകാൻ കെ.എസ്ആർടിസി അധികൃതരും തയ്യാറായിട്ടില്ല.മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കുമളിയിൽ തിരക്കും വർദ്ധിച്ചിട്ടുണ്ട്. കെഎസ്ആർടിസി ദീർഘദൂര സർവ്വീസ് ബസുകൾ ഉൾപ്പെടെ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ ജീവനക്കാരും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്.