കട്ടപ്പന :വൃദ്ധദമ്പതികളെ മകനും മരുമകളും ചേർന്ന് വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിക്കുന്നതായി പരാതി. കട്ടപ്പന കുന്തളംപാറ ശാന്തിപ്പടി കൊല്ലപ്പള്ളിൽ ദിവാകരൻ(74), ഭാര്യ കമലമ്മ(70) എന്നിവരെയാണ് മകനും മരുമകളും ചേർന്ന് ഭീഷണിപ്പെടുത്തുന്നത്. ആറുവർഷം മുമ്പ് ഇവരുടെ മകൻ മാതാപിതാക്കളുടെ പക്കൽനിന്ന് നിർബന്ധപൂർവം ആകെയുള്ള 10 സെന്റ് സ്ഥലവും വീടും എഴുതിവാങ്ങിയിരുന്നു. രണ്ട് ആൺകുട്ടികളുടെ മാതാവായ സ്ത്രിയെ ഇയാൾ ഒരുവർഷംമുമ്പ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്ന് താമസമാരംഭിച്ചു. ഇതിനുശേഷം നിരന്തരം ഉപദ്രവിക്കാനും വീട്ടിൽനിന്ന് ഇറക്കിവിടാനും ശ്രമിക്കുന്നതായി കമലമ്മ ആരോപിച്ചു. വീട്ടിലെ കിടക്കകൾ നശിപ്പിക്കുകയും ഉള്ളിൽപ്രവേശിപ്പിക്കാതെ വീട് അടച്ചിടുന്നതായും ഇവർ പറയുന്നു. പലതവണ കട്ടപ്പന പൊലീസിൽ പരാതി നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്വൈര്യമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് വൃദ്ധദമ്പതികളുടെ പരാതി. വീടിനുള്ളിൽ പ്രവേശിപ്പിക്കാത്തതിനാൽ ദിവാകരൻ പുറത്തുള്ള തൊഴുത്തിലാണ് അന്തിയുറങ്ങുന്നത്. നഗരസഭ അധികൃതരും പൊലീസും വിഷയത്തിൽ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമലമ്മ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.